Saturday, 17 September 2016

മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ മാര്‍ പിയൂസ് ആറാമന്‍ മാര്‍പാപ്പയ്ക്ക് എഴുതിയ പുനരൈക്ക്യാപേക്ഷ

മാര്‍ ദിവന്നാസിയോസിന്റെ പുനരൈക്ക്യാപേക്ഷ

കരിയാറ്റിമല്‍പ്പാനും തോമാ പാറമാക്കല്‍ കത്തനാരും തങ്ങളുടെ ഐതിഹാസിക യാത്രയ്ക്കൊടുവില്‍ 1780 ജനുവരി മൂന്നിന് കപ്പല്‍മാര്‍ഗ്ഗം റോമിലെത്തി. ഇരുവരും മാര്‍പാപ്പയെ സന്ദര്‍ശിച്ച് മാര്‍ ദിവന്നാസിയോസ് സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട പുനരൈക്ക്യ അപേക്ഷ കൈമാറി.

മാര്‍ ദിവന്നാസിയോസിന്റെ പുനരൈക്ക്യ അപേക്ഷയുടെ നക്കല്‍ (first draft) പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ആ രേഖ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇത് പ്രസിദ്ധീകരിച്ച പ്രോപ്പഗാന്ത തിരുസഘത്തിന്റെ രേഖകള്‍ സംശോദനം ചെയ്തിട്ടുണ്ട്. ഈ രേഖയുടെ മാനുസ്ക്രിപ്റ്റ് സീറോ-മലബാര്‍ സഭയുടെ സഭാ കേന്ദ്രമായ അംഗമാലി-എറണാകുളം മേജര്‍ അതിഭാട്രാസന ആര്‍ക്കൈവില്‍ സൂക്ഷിച്ചിരിക്കുന്നു. പ്രസ്തുത രേഖയുടെ ചിത്രവും ഇവിടെ ചേര്‍ക്കുന്നു.

 
ചിത്രത്തിലെ രേഖയുടെ വലത്തെ താളില്‍ ഗര്‍ശൂനിയിലും (സുറിയാനി-മലയാളം ലിപി) ഇടത്തെ താളില്‍ കല്‍ദായ സുറിയാനിഭാഷയിലും എഴുതപ്പെട്ടിരിക്കുന്നു. മലങ്കര നസ്രാണികളുടെ പൌരാണിക ആരാധനാ-സംസാര ഭാഷ പ്രസ്തുത ഭാഷയും ആരാധനാക്രമം പൌരസ്ത്യ സുറിയാനി ആരാധനാക്രമകുടുംബത്തിലെ വകഭേതവുമായിരുന്നല്ലോ!. മുളന്തുരുത്തി സുന്നഹദോസിനു ശേഷവും പല പുത്തെങ്കൂര്‍ ഇടവകകളിലും ഭാഗീകമായെങ്കിലും ഉദയംപേരൂര്‍ സൂനഹദോസിനു മുന്‍പുണ്ടായിരുന്ന പ്രാചീന തക്സ ആയിരുന്നു ഉപയോഗിച്ചിരുന്നത്. മാവേലിക്കര പടിയോലയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് അന്ത്യോഖ്യന്‍ സുറിയാനി ക്രമം മലങ്കരയില്‍ എത്തുവാന്‍ കാരണം എന്നത് സുവ്യക്തമാണ്. അതിനാല്‍ മാര്‍ ദിവന്നാസിയോസിന്റെ എഴുത്ത് പൌരസ്ത്യ സുറിയാനിയിലായതില്‍ യാതൊരു അത്ഭുതത്തിനും വകയില്ല.

ചില വിമര്‍ശകരുടെ വാദം ഈ എഴുത്ത് മാര്‍ കരിയാറ്റിയും തോമ പാറമാക്കലും കൂടി ചമച്ച് രാഷ്ട്രീയ പ്രതിസന്ധിയില്‍ ആയിരുന്ന മാര്‍ ദിവന്നാസിയോസിനെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നുവെന്നത്. എന്നാല്‍ ഈ രേഖ വായിക്കുന്ന ഏതൊരാള്‍ക്കും അതിലെ ഭോഷ്ക്ക് മനസിലാകും.

  •  മാര്‍ കരിയാറ്റി പ്രോപ്പഗാന്ത തിരുസഘത്തിലെ മിഷണറിയും, റോമില്‍, 'പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വ്വകലാശാലയുടെ', 'പ്രോപ്പഗാന്തയുടെ കോളേജില്‍' നിന്നും തത്വശാസ്ത്രം ദൈവശാസ്ത്രം എന്നിവയില്‍ ഡോക്റ്ററേറ്റ് എടുത്ത വ്യക്തിയുമാണ്. അദേഹത്തിന് ഇത്താലിയ, പോര്‍ച്ചുഗീസ്, ലത്തീന്‍, കല്‍ദായ സുറിയാനി, മലയാളം എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുവാന്‍ അറിയുമായിരുന്നു. ദീര്‍ഘകാലം റോമില്‍ ചിലവഴിച്ച വ്യക്തിയെന്ന നിലയില്‍ കത്തോലിക്ക സഭയെയും പ്രത്യേകിച്ച് റോമന്‍ സഭയെയും വളരെ സ്പഷ്ടമായി അദേഹം അറിഞ്ഞിരുന്നു. സഭാ സംബന്ധിയായ വിഷയങ്ങളില്‍ ആഴമായ അറിവും പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു എന്നും വര്‍ത്തമാന പുസ്തകത്തില്‍ നിന്നും അദ്ദേഹത്തിന്റെ മറ്റു കൃതികളില്‍ നിന്നും വളരെ വ്യക്തമാണ്‌. 
  • ഈ രേഖയില്‍ പലയിടത്തും മാര്‍ ദിവന്നാസിയോസിന്റെ റോമന്‍ സഭയെയും മറ്റു അടിസ്ഥാന ക്രൈസ്തവ വിഷയങ്ങളെ സംബന്ധിച്ചും തികച്ചും അജ്ഞനാണ്. പുനരൈക്ക്യഅപേക്ഷയില്‍ പലയിടത്തും അദ്ദേഹം പന്ത്രണ്ടു കശീശാ പട്ടക്കാര്‍ കൈവെപ്പു നടത്തിയാണ് തന്നെയും തന്റെ 'പിതാമഹാന്മാരെയും മെത്രാന്മാരായി വാഴിച്ചത്' എന്ന് പറയുന്നുണ്ട്. അദ്ദേഹം പലയിടത്തും മെത്രാന്‍ പട്ടത്തെ കുറിച്ചുള്ള തന്റെ അജ്ഞത വ്യക്തമാക്കുന്നുണ്ട്. മാര്‍ കരിയാറ്റി ആയിരുന്നു ഇത് എഴുതിയിരുന്നെങ്കില്‍ അദ്ദേഹം മാര്‍ പാപ്പയ്ക്ക് സമര്‍പ്പിക്കേണ്ടതായ ഒരു സുപ്രധാന രേഖയില്‍ ഇപ്രകാരം എഴുതുമായിരുന്നുവോ എന്ന് ആലോചിക്കേണ്ടതുണ്ട്.
  • പുത്തെങ്കൂര്‍ സമൂഹവും പഴയകൂര്‍ സമൂഹവും തമ്മില്‍ നല്ല ബന്ധമില്ലായിരുന്നുവെന്നും ഇവിടെ എത്തിയിരുന്ന യാക്കോബായ-ലത്തീന്‍ മിഷണറിമാര്‍ അകല്‍ച്ചയുടെ ആക്കം കൂട്ടുന്നതിനു പരമാവധി ശ്രമിച്ചിരുന്നു എന്നതും ചരിത്രത്തില്‍ നിന്നും വളരെ വ്യക്തമാണ്. തുടര്‍ന്നു മലങ്കര അപ്പോളോജെറ്റിക്സ്‌ പ്രസിദ്ധീകരിക്കുന്ന രേഖകളില്‍ അത് വ്യക്തമാകുന്നതായിരിക്കും. എന്നാല്‍ ഈ രേഖയില്‍ പലയിടത്തും പുത്തെന്‍കൂര്‍ വിഭാഗക്കാര്‍ ആയ മാര്‍ കരിയാറ്റിയോ തോമാ പാറമാക്കലോ ഒരിക്കലും അറിയുവാന്‍ സാധിക്കാത്ത പല കാര്യങ്ങളും മാര്‍ ദിവന്നാസിയോസ് സൂചിപ്പിക്കുന്നുണ്ട്.
    ഉദാഹരണം: മാര്‍ കരിയാറ്റിയുമായി ബന്ധപ്പെടുന്നതിനു മുന്‍പ് മാര്‍ ദിവന്നാസിയോസ് ഭരണമേറ്റെടുക്കുന്നതിനു മുന്‍പും ശേഷവും നടത്തിയ പരിശ്രമങ്ങള്‍. കൂടാതെ, മൂന്നാം മാര്‍തോമ്മ ലത്തീന്‍ അധികാരികള്‍ മുഖേന നടത്തിയ പരിശ്രമങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ.
  • മാര്‍ കരിയാറ്റിയുടെയും മാര്‍ പാറമാക്കലിന്റെയും മറ്റു രേഖകളും ഗ്രന്ഥങ്ങളും ലഭ്യമാണ്. അവയുമായി ഒത്തുനോക്കിയാല്‍ ഈ രേഖയുമായുള്ള വ്യത്യാസം സ്പഷ്ടമായി മനസിലാക്കുവാന്‍സാധിക്കും.
മാര്‍ ദിവന്നാസിയോസ് ഒന്നാമന്റെ പുനരൈക്ക്യാപേക്ഷയുടെ പരിഭാഷ
മാര്‍ ദിവന്നാസിയോസ് ഒന്നാമന്റെ പുനരൈക്ക്യാഭിലാഷം സുദീര്‍ഘമായ ഈ അപേക്ഷയില്‍ സ്പഷ്ടമാകുന്നു.

“ഞങ്ങളുടെ അധിനാഥനായ ആറാം പിയൂസ് മാര്‍പാപ്പയ്ക്ക്: 
പോര്‍ത്തുഗീസുകാര്‍ കൊച്ചികോട്ട പിടിച്ചടക്കുകയും അഖിലേന്ത്യയുടെയും പൌരസ്ത്യ പ്രദേശങ്ങളുടെയും അദ്ധ്യക്ഷമെത്രാപോലീത്ത അലെക്സിസ് ദേമേനെസിസ് ഉദയമ്പേരൂര് സകല വിശുദ്ധന്മാരുടെ ദേവാലയത്തില്‍ വിളിച്ചുകൂട്ടിയ പ്രസിദ്ധ സൂനഹദോസില്‍വച്ചു ഇന്ത്യന്‍സഭയെ കത്തോലിക്ക സഭയുടെ ശരീരത്തില്‍ ഏകവിശ്വാസത്തില്‍ ഐക്ക്യപ്പെടുത്തുകയും ചെയ്തതിനുശേഷം ഈ എപ്പാര്‍ക്കി കുഴപ്പങ്ങളും കലാപങ്ങളും കൂടാതെ 53 വര്‍ഷം കഴിച്ചു. അനന്തരം പോര്‍ത്തുഗീസുകാര്‍ ഞങ്ങളുടെ നേര്‍ക്ക് അഴിച്ചുവിട്ട ബാലവത്തരമായ മര്‍ദ്ദനവും ഈശോസഭാംഗമായ മോണ്‍.ഫ്രാന്‍സിസ് ഗാര്‍സ്യ ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാരോടു പ്രദര്‍ശിപ്പിച്ച നിന്ദയും നിമിത്തം എല്ലാവരും ശക്തിമത്തായ എതിര്‍പ്പോടെകൂടെ 1653ല്‍ കൊച്ചി രാജ്യത്തുള്ള മട്ടാഞ്ചേരിപള്ളിയില്‍ സമ്മേളിച്ചു പോര്‍ത്തുഗീസു വര്‍ഗ്ഗത്തോടുള്ള വിധേയത്വത്തില്‍നിന്ന് പിന്‍മാറുകയാണെന്ന് ഏകയോഗമായി ധീരതയോടെ സത്യം ചെയ്തു. 

ഒരു സഭ മാത്രം പരിശുദ്ധമായ അനുസരണത്തില്‍ ഉറച്ചുനിന്നു; ശേഷം പേരെല്ലാം പരിശുദ്ധ സഭയില്‍ നിന്നു അകന്നുപോയി. ഇത് മാത്രമല്ല, ഇന്ത്യാക്കാരുടെ ഇടയില്‍ വളരെ പ്രസിദ്ധനായ ഇട്ടിതൊമ്മന്‍ കത്തനാര്‍ ഏഴാം അലക്സാണ്ടര്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയുടെ നാമത്തില്‍ വ്യാജമായ ഒരു കത്തെഴുതി. തോമ ആര്‍ക്കദിയാക്കോനെ മെത്രാന്‍ സ്ഥാനത്തെയ്ക്ക് ഉയര്‍ത്തുവാന്‍ പന്ത്രണ്ടു പുരോഹിതരെ മാര്‍പാപ്പ അനുവദിക്കുന്നുവെന്നായിരുന്നു എഴുത്തിന്റെ ഉള്ളടക്കം. പ്രസിദ്ധനായ ഗീവര്‍ഗ്ഗീസ് ആര്‍ക്കാദിയാക്കോന്റെ പിന്‍ഗാമിയായി മലങ്കരമുഴുവന്റെയും ആര്‍ക്കദിയാക്കോനായി 1654ല്‍ പറമ്പില്‍ മാര്‍ത്തോമയെ പന്ത്രണ്ടു പുരോഹിതന്മാര്‍ കൈവെച്ചു മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. മേല്‍പറഞ്ഞ എഴുത്തിന്റെ പേരിലാണ് അവര്‍ അങ്ങനെ ചെയ്തത്. പന്ത്രണ്ടു പുരോഹിതന്മാര്‍ കൈവെച്ചു നിയമിച്ച മെത്രാനാണ് വേര്‍പിരിഞ്ഞുപോയ ജനങ്ങളെ ഇക്കാലമെല്ലാം ഭരിച്ചിരുന്നത്. 

എന്റെ പിതാമഹനായ മാര്‍ത്തോമ്മയുടെ സഹോദരപുത്രനായ പറമ്പില്‍ ചാണ്ടിക്കത്തനാരെ ഹീറോപോളീസിലെ മെത്രാപോലീത്ത പരിശുദ്ധ മറിയത്തിന്റെ മാര്‍ യൌസേപ്പ് ശ്ലൈഹീകസിംഹാസനത്തിന്റെ അനുവാദത്തോടെ മെത്രാനായി വാഴിച്ചു. അങ്ങനെ ഇന്ത്യന്‍ ജനതയെ ഭരിച്ചിരുന്നത് രണ്ടു പേരാണ്: ശീശ്മക്കാരെ ഭരിച്ചിരുന്ന മാര്‍ത്തോമ്മയും സത്യവിശ്വാസികളെ ഭരിച്ചിരുന്ന മാര്‍ അലക്സാണ്ടറും (ചാണ്ടി). അക്കാലത്താണ് ഗ്രീഗോറിയോസ്, അന്ത്രയോസ് ബസേലിയോസ്, യോഹന്നാന്‍ എന്നീ യാക്കോബായരെ അന്തിയോക്കപാത്രിയര്‍ക്ക അയച്ചത്. എന്റെ പിതാമഹന്‍ അവരുടെ വിശ്വാസം സ്വീകരിച്ചുവെങ്കിലും അവരില്‍നിന്നു കൈവെപ്പു സ്വീകരിച്ചില്ല; പന്ത്രണ്ടു പുരോഹിതരുടെ കൊണ്ടുതന്നെ തുടര്‍ന്നു. മരണം സമീപിക്കാറായപ്പോള്‍ ഒരു സഹോദരീ പുത്രനെ പറമ്പില്‍ മാര്‍തോമ്മ രണ്ടാമനായി തെരഞ്ഞടുത്തു. അങ്ങനെ മെത്രാന്‍ ഭരണാധികാരം കൈമാറി എന്റെയടുക്കലെത്തി. എന്റെ പിതാമഹനായ പറമ്പില്‍ മാര്‍തോമ്മ മൂന്നാമന്‍ കൊടുങ്ങല്ലൂരു മെത്രാപോലീത്ത മോണ്‍.ആന്റണി പിമെന്റാലിനോടും ലെമിസ്സിലെ (ലീമിറ) മെത്രാനും ഇന്ത്യയുടെ വികാരി അപ്പോസ്തോലിക്കയുമായ മോണ്‍.ജോണ്‍ മരിയയോടും തന്നെ സഭയിലേക്ക് സ്വീകരിക്കുവാന്‍ അപേക്ഷിച്ചുവെങ്കിലും അവര്‍ അദ്ദേഹത്തെ സ്വീകരിച്ചില്ല. ഞാന്‍ എന്റെ പിതാമഹന്മാരുടെ സ്ഥാനത്ത് ആരോഹണം ചെയ്തപ്പോള്‍ ഇവിടെ വന്നിരുന്ന യാക്കോബയരില്‍നിന്നും സത്യവിശ്വാസം സ്വീകരിച്ചിട്ടുള്ള പരിശുദ്ധ റോമാസഭയിലെ പുരോഹിതരില്‍ നിന്നും മനസിലാക്കി, എനിക്ക് പരിശുദ്ധമായ കൈവെപ്പ് ഇല്ലെന്ന്, എന്റെ പുരോഗാമികളില്‍ നിന്നും ലഭിച്ചിട്ടുള്ള പൌരോഹിത്യം യാഥാര്‍ത്ഥ്യമല്ലെന്ന്. വിനയപൂര്‍വ്വം ഞാനവരെ വിശ്വസിച്ചു യാക്കോബായ മെത്രാപോലീത്തയായ ഗ്രീഗോറിയോസില്‍നിന്നു ആസ്തപ്പാടുപട്ടം മുതല്‍ മെത്രാന്‍പട്ടം വരെയുള്ള എല്ലാ പട്ടങ്ങളും വീണ്ടും സ്വീകരിച്ചു.

1772 ജനുവരിയില്‍ ഒരു ഞായറാഴ്ച ദിവസം നിരണം പള്ളിയില്‍ വെച്ചാണ് ഈ പട്ടങ്ങളൊക്കെ സ്വീകരിച്ചത്. ഞാന്‍ സ്വീകരിച്ചിട്ടുള്ള വിശ്വാസം സത്യമല്ലെന്നും വിശുദ്ധ റോമാ സഭയുടെ വിശ്വാസം കൂടാതെ ആരും രക്ഷിക്കപ്പെടുകയില്ലെന്നും കത്തോലിക്ക സഭയിലെ വിജ്ഞരായ പുരോഹിതരില്‍ നിന്നും വിശുദ്ധഗ്രന്ഥങ്ങളില്‍ നിന്നും പരിശുദ്ധ സുന്നഹദോസുകളില്‍ നിന്നും ഞാന്‍ മനസിലാക്കി. അബന്ധങ്ങളും മാലിന്യവും കൂടാതെ നിന്നിട്ടുള്ളത് റോമാ സഭയാണ്. സത്യവിശ്വാസത്തിലെ പുരോഹിതര്‍വഴി കൊടുങ്ങല്ലൂര്‍ മെത്രാപോലീത്ത മോണ്‍.സാല്‍വദോര്‍ദോസ് റെയിസിനോടും ആരെയോപോളീസിലെ മെത്രാനും മലങ്കരയുടെയും കൊച്ചിയുടെയും വികാരിഅപ്പോസ്തോലിക്കയുമായ ഈശോയുടെ ഫ്ലോറെന്‍സിനോടും പലപ്രാവിശ്യം ഞാന്‍ അപേക്ഷിച്ചു. എന്റെ ജനങ്ങളോട്കൂടി എന്നെ കത്തോലിക്ക സഭാ ശരീരത്തിലേക്ക് ചേര്‍ക്കാനും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ കാലം മുതല്‍ ഞങ്ങള്‍ക്ക് വന്നു ചേര്‍ന്നിട്ടുള്ള മഹറോന്‍ ശിക്ഷയില്‍ നിന്നും എന്നെ മോചിപ്പിക്കാനും. ഇത് അവര്‍ക്ക് സാദ്ധ്യമല്ലങ്കില്‍ എന്റെ അപേക്ഷ ശ്ലൈഹീക സിംഹാസനത്തിലേക്ക് അയക്കുവാനും ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ മനസാകാതെ അകന്നു നിന്നു. ഇക്കാരണത്താല്‍ ഞാന്‍ വളരെ പ്രാര്‍ഥിച്ചു. ഞങ്ങളുടെ വര്‍ഗ്ഗത്തില്‍പെട്ട ഫാദര്‍ ജൊസഫ് കരിയാറ്റിയെ എന്റെ അടുക്കല്‍ വരുത്തി. അദ്ദേഹം റോമിലുള്ള പ്രോപ്പഗാന്ത കോളേജില്‍ പഠിച്ച ഒരു ഇന്ത്യന്‍ മിഷണറിയാണ്. വളരെ കണ്ണുനീരോടും ഹൃദയവേദനയോടുംകൂടെ എന്റെ ഹൃദയം അദ്ദേഹത്തിന്റെ മുന്‍പില്‍ തുറന്നുവെച്ചു; എന്റെ ആത്മരക്ഷ അദ്ദേഹത്തിന്റെ കരങ്ങളില്‍ ഞാന്‍ സമര്‍പ്പിച്ചു എന്റെ സങ്കടം കണ്ടിട്ട് അദേഹത്തിന് ദയതോന്നി. ദൃഡമായി അദ്ദേഹം എന്നോട് ഇങ്ങനെ വാഗ്ദാനം ചെയ്തു:

 “ജെര്‍മ്മനീസിയായുടെ മെത്രാനും ഇന്ത്യയിലെ വികാരിഅപ്പോസ്തോലിക്കയുമായ മോണ്‍.സെയില്‍സിനോട് അങ്ങയെ തിരുസഭയില്‍ സ്വീകരിക്കുവാനും ആത്മീയ സഹായങ്ങള്‍ തരാനും ഞാന്‍ അഭ്യര്‍ഥിക്കാം. അങ്ങയെ സ്വീകരിക്കുവാന്‍ അദേഹത്തിന് മനസില്ലെങ്കില്‍ അങ്ങയുടെ കാര്യത്തിനുവേണ്ടി ഞാന്‍ വീണ്ടും റോമിലേക്ക് പോകാം. മാര്‍ഗ്ഗമധ്യേ മരണം വന്നെയ്ക്കുമെന്നു ശങ്കയുണ്ടായാലും ഈ അപേക്ഷ പരിശുദ്ധ പിതാവിന്റെ മുന്‍പാകെ സമര്‍പ്പിക്കുവാന്‍ ഞാന്‍ പരിശ്രമിക്കുന്നതാണ്; എന്തെന്നാല്‍ തിരുസഭ അനുതാപിയെ തിരസ്ക്കരിച്ചതായി കേട്ടിട്ടില്ല”.

അനന്തരം വിശ്വാസത്തിലുള്ള എന്റെ അബദ്ധത്തെപറ്റിയും എന്റെ അനുസരണയെ പറ്റിയും മെത്രാച്ചന് എഴുതി. ഇതുകേട്ടപ്പോള്‍ അദ്ദേഹം പരിഭ്രാന്തനായി, കോപം ഉജ്ജ്വലിച്ചു. എന്നെ സ്വീകരിക്കാന്‍ സന്നദ്ധതയില്ലെന്നു അദ്ദേഹം പരസ്യമായി പ്രസ്താവിച്ചു. അതു ഗ്രഹിച്ച ഫാദര്‍ ജൊസഫ് കരിയാറ്റി എന്റെ വിശ്വാസവും കീഴ്വഴക്കവും പ്രകാശിപ്പിച്ചു മാര്‍പാപ്പയ്ക്ക് ഒരു എഴുത്തയയ്ക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഇതുകേട്ടപ്പോള്‍ ഞാന്‍ സന്തുഷ്ടനായി വി. പത്രോസിനെ കോര്‍ണേലിയൂസിന്റെ അടുക്കലേയ്ക്ക് അയച്ചതുപോലെ ഫാദര്‍ കരിയാറ്റിയെ എന്റെ അടുക്കലേയ്ക്ക് അയച്ചുതന്നതിന് ഞാന്‍ ദൈവത്തെ സ്തുതിച്ചു. താമസംവിനാ എന്റെ വിശ്വാസവും കീഴ്വഴക്കവും പ്രകാശിപ്പിച്ച് ഈ അപേക്ഷ ഞാനെഴുതി. അത് അദ്ദേഹത്തിന്റെ വൈദീകരും സത്യവിശ്വാസികള്‍ ആയ അല്മേനികളും ഉള്‍പ്പെടുന്ന എട്ടു സുറിയാനിക്കാരുടെ കരങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. സുരക്ഷിതത്വവും ഉറപ്പും പ്രമാണിച്ച് ഇവരെ അദ്ദേഹത്തിന്റെകൂടെ അയക്കുന്നു. അവര്‍ എന്റെ കാര്യം ശ്ലൈഹീക സിംഹാസനത്തെ അറിയിക്കുകയും പ്രോപ്പഗാന്ത തിരുസംഘത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുമല്ലോ. എന്റെ ബലഹീനത അനുവദിക്കുന്നിടത്തോളം ഞാന്‍ സത്യം ചെയ്തു പ്രസ്താവിക്കുന്നു. പരിശുദ്ധ റോമാസഭ വിശ്വസിക്കുന്ന സമസ്തവും അവയുടെ പൂര്‍ണ്ണവ്യാപ്തിയില്‍ ഞാനും എന്റെ ജനങ്ങളും ആശ്ലേഷിക്കുകയും സംശയംകൂടാതെ സര്‍വ്വശക്തികളോടെ ആത്മാര്‍ഥമായി ഞങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. പ്രധാന സംഗതികള്‍ ഞാനിവിടെ രേഖപ്പെടുത്തുന്നു: 

 “ഏക ദൈവത്തിലും മൂന്നാളുകളിലും ഞാന്‍ വിശ്വസിക്കുന്നു. രണ്ടാമത്തെ ആള്‍ക്ക് മനുഷ്യസ്വഭാവവും ദൈവസ്വഭാവവും എന്നിങ്ങനെ രണ്ടു സ്വഭാവങ്ങളുണ്ട്. പരിശുദ്ധാത്മാവ് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലെന്നപോലെ പുറപ്പെടുന്നു. പിതാവ് ആരുടേയും സൃഷ്ടിയല്ല. പുത്രന്‍ യുഗങ്ങള്‍ക്കു മുന്‍പ് പിതാവില്‍ നിന്നും ജനിച്ചവനാണ്: യഥാകാലം കന്യകമറിയാമില്‍നിന്നും പരിശുദ്ധാത്മാവുവഴി മനുഷ്യാവതാരം ചെയ്തു. അതിനാല്‍ യഥാര്‍ത്ഥ ദൈവത്തിന്റെയും യഥാര്‍ത്ഥ മനുഷ്യന്റെയും അമ്മയാണ് മറിയം. നമ്മുടെ കര്‍ത്താവീശോമിശിഹ നമുക്കുവേണ്ടി ക്രൂശിതനാവുകയും മരിക്കുകയും ഉയര്‍ക്കുകയും ചെയ്തുവെന്നും മനുഷ്യരക്ഷകനാണെന്നും അവരുടെ യോഗ്യതകളനുസരിച്ച് അവിടുന്നു എല്ലാ നല്ലദാനങ്ങളും നല്‍കുന്നുവെന്നും പുനരുത്ഥാനത്തിനുശേഷം അവിടുന്ന് എല്ലാവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.ശുദ്ധീകരണ സ്ഥലത്തിലും ഞാന്‍ വിശ്വസിക്കുന്നു. മരിക്കുന്നവര്‍ക്കു പാപദോഷങ്ങളും സ്വന്തം കുറ്റം കൂടാതെ കുമ്പസാരത്തില്‍ വിട്ടുകളഞ്ഞ പാപങ്ങളും ഉണ്ടായിരിക്കുകയാണങ്കില്‍ അവര്‍ ശുദ്ധീകരണസ്ഥലത്തില്‍ പവിത്രീകരിക്കപ്പെടുന്നു. ചാവദോഷത്തോടെ മരിക്കുന്നവര്‍ തല്‍ക്ഷണം നരകത്തില്‍ നിപതിക്കുന്നു. പാപം കൂടാതെ മരിക്കുകയുംകര്‍ത്താവില്‍ വിശ്രമിക്കുകയും ചെയ്യുന്നവര്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നു”.

ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളതിനു പുറമേ തിരുസഭ എന്തെല്ലാം പഠിപ്പിക്കുന്നുണ്ടോ രഹസ്യങ്ങള്‍ രഹസ്യങ്ങളായും വിശദസത്യങ്ങള്‍ വിശദമായും ഞാന്‍ വിശ്വസിക്കുന്നു, തിരുസഭയുടെ പരിശുദ്ധ സത്യങ്ങള്‍ക്ക് വിരുദ്ധമായവയെല്ലാം സംശയംവിനാ ഞാന്‍ തള്ളിപ്പറയുന്നു. ഞാന്‍ അവ വെറുക്കുകയും ശപിക്കുകയും ചെയ്യുന്നു. വി.പത്രോസു ഭൂമിയില്‍ കര്‍ത്താവിന്റെ വികാരിയും സാര്‍വത്രിക സഭയുടെ തലവനും ഭരണാധികാരിയുമാണെന്നും അദേഹത്തിന് ശേഷം റോമാ ശ്ലൈഹീക സിംഹാസനത്തില്‍ ഇരുന്നിട്ടുള്ളവര്‍ക്കെല്ലാം അതേ അധികാരം യാതൊരു കുറവും കൂടാതെയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. പത്രോസിന്റെ പിന്‍ഗാമിയാല്‍ വിധിക്കപ്പെടാനും അദ്ദേഹത്തെ അനുസരിക്കാനും ഞാന്‍ സദാ സന്നദ്ധനാണ്. മാര്‍പാപ്പയോടുകൂടെ സകല പാഷണ്ഡതകളെയും പാഷണ്ഡികളെയും സകല ശീശ്മകളെയും ശീശ്മക്കാരേയും ഡിയോസ്ക്കോറസ്സിനേയും എവുത്തിക്കെസ്സിനേയും ഇതര പാഷണ്ഡികളെയും ഞാന്‍ ശപിക്കുന്നു. പരിശുദ്ധമായ ട്രെന്‍റുസൂനഹദോസ് കല്‍പ്പിക്കുന്നതെല്ലാം ഞാന്‍ സ്വീകരിക്കുകയും മുറുകെ പിടിക്കുകയും ചെയ്യുന്നു. സദാ അവ സ്വീകരിക്കുവാന്‍ ഞാന്‍ തയാറാണ്.

തിരുസഭയില്‍ എന്നെ ചേര്‍ക്കണമേയെന്നു ഞാന്‍ പരിശുദ്ധ പിതാവിനോട് യാചിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. അതില്‍ ഒരു പുത്രനായിരിക്കുവാനുള്ള യോഗ്യത എനിക്കില്ല ഒരു ഭൃത്യനും ഈസ്രായെല്‍ ഭവനത്തില്‍നിന്നു നഷ്ടപ്പെട്ടുപോയ ഒരാടുമായിട്ടു എന്നെ സ്വീകരിക്കുക. ഈ വിശ്വാസത്തില്‍ ജീവിക്കുവാനും വേണ്ടിവന്നാല്‍ രക്തം ചിന്തി അതു പഠിപ്പിക്കാനും ഞാന്‍ ശക്തിപ്രാപിക്കട്ടെ. ദൈവം ഇതിന് എന്നെ സഹായിക്കുമാറാകട്ടെ.
 
1778 മാര്‍ച്ചുമാസം 12ന് നിരണത്തുനിന്ന് എഴുതിയത്. 
ഇന്ത്യയുടെ മെത്രാപോലീത്ത, മാര്‍ ദിവന്നാസിയോസ്.

Source: 
  • Archivium Sacrae Congregationis De propaganda Fide, Romae, SOC (IOC) Vol. 39, ff. 14 sv.
  • വര്‍ത്തമാന പുസ്തകം, ഗവര്‍ണ്ണര്‍ പാറമാക്കല്‍ തോമ കത്തനാര്‍.
  • ഭാരത സഭാ ചരിത്രം,റവ.ഡോ.സേവിയര്‍ കൂടപ്പുഴ.
  • പുനരൈക്ക്യ രേഖകള്‍, റവ.ഡോ.സില്‍വസ്റ്റര്‍ കാഞ്ഞിരമുകളില്‍. ഐ.ഓ.സി.
  • മേജര്‍ ആര്‍ച്ചുബിഷപ്പ്- കാതോലിക്കോസ്, മല്‍പ്പാന്‍ റവ.ഡോ.ഗീവര്‍ഗ്ഗീസ് ചേടിയത്ത്.

No comments:

Post a Comment