Tuesday, 6 September 2016

മലങ്കര സഭയും കത്തോലിക്ക വിശ്വാസവും : നസ്രാണികള്‍ മാര്‍പാപ്പയ്ക്ക് അയച്ച കത്ത് (1578)

 മലങ്കര നസ്രാണികളും കത്തോലിക്ക വിശ്വാസവും

1578ല്‍ ഒരുപറ്റം നസ്രാണി കൃസ്ത്യാനികള്‍ ചേര്‍ന്ന് മലങ്കരയില്‍ പോച്ചുഗീസ് സ്വാധീനം മൂലമുണ്ടായ കുഴപ്പങ്ങളെ സംബന്ധിച്ച് റോമിലെ മാര്‍പാപ്പയ്ക്ക് കത്ത് അയച്ചിരുന്നു. നസ്രാണികള്‍ പൂര്‍വ്വകാലം മുതലേ കത്തോലിക്കര്‍ ആയിരുന്നു എന്ന് സ്പഷ്ടമാക്കുന്ന ശക്തമായ തെളിവാണ് ഇത്. 


മാര്‍പാപ്പയ്ക്ക് നസ്രാണികളുടെ കത്ത് 

"പരിശുദ്ധ പിതാവും ഞങ്ങളുടെ നാഥനുമായ പാപ്പയ്ക്ക്: അത്യുന്നതനായ ദൈവത്തിന്റെ ശ്ലീഹ ആയ മാര്‍തോമയുടെ ഇന്ത്യയിലെ എല്ലാ കൃസ്ത്യാനികളും സമാധാനവും കൃസ്തീയ സ്നേഹവും പിതാവിനോടുള്ള തീവ്രാഭിലാഷവും (ആശംസിക്കുന്നു).

 ദൈവമായ മ്ശീഹായ്ക്കുള്ളവരുടെയെല്ലാം ഉന്നതനായ ഇടയനേ, അങ്ങയോടു സ്നേഹത്തോടെ ഞങ്ങള്‍ അറിയിക്കുന്നത് എന്തെന്നാല്‍:  
ഇന്ത്യാക്കാരും അയോഗ്യപാപികളുമായ ഞങ്ങള്‍, കതൃശിഷ്യനും ഞങ്ങളുടെ നാഥനുമായ തോമാശ്ലീഹായുടെ കാലം മുതല്‍ ക്രുസ്ത്യാനികളാണ്. ഞങ്ങള്‍ മാമോദീസ്സ സ്വീകരിച്ചവരും
മാര്‍ അബ്രഹാമിന്റെ രേഖാചിത്രം
കൂദാശകളിലും കര്‍ത്താവിന്റെ ശരീരത്തിലും ഞങ്ങളുടെ ദൈവത്തിലും ഭാഗഭാഗിത്വം ഉള്ളവരുമാണ്. ഞങ്ങളുടെ നാഥനായ മാര്‍തോമ്മ ശ്ലീഹായില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ച സുറിയാനി അഥവാ കല്‍ദായ ഭാഷയിലാണ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും ഈ ഭാഷയില്‍ പ്രാവീണ്യം ഉള്ളവരാണ്. പൌരസ്ത്യസുറിയാനിക്കാരില്‍ നിന്നും അയക്കപെട്ടവരാണ് ഞങ്ങളുടെ മെത്രാന്മാരും ആര്‍ച്ചുബിഷപ്പുമാരും. അവരാണ് വൈദീകപട്ടവും ഡീക്കന്‍പട്ടവും ഞങ്ങള്‍ക്ക് നല്‍കുന്നത്.

ഞങ്ങളുടെ നാഥന്‍ (അബ്ദീശോ നാലാമന്‍ മാറോന്‍ കാതോലിക്ക-പാത്രിയാര്‍ക്കീസ്) ഞങ്ങളുടെ പക്കലേയ്ക്ക് മാര്‍ ഏലിയായേയും മാര്‍ ഔസേപ്പിനെയും അയച്ചതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. അതില്‍ ഞങ്ങള്‍ ദൈവത്തിനു നന്ദി പറയുന്നു. എന്നാല്‍ പിന്നീട് മാര്‍ ഏലിയ ഞങ്ങളെ അനാഥരായി വിട്ടു പൊയ്ക്കളഞ്ഞു. മാര്‍ ഔസേപ്പ് സൂലാക്കയെ ആകട്ടെ പോര്‍ച്ചുഗീസ് വൈസ്രോയി കൂട്ടിക്കൊണ്ടുപോയി. അദ്ധേഹത്തോട് അവര്‍ എന്ത് ചെയ്തുവെന്ന് ഞങ്ങള്‍ക്ക് അറിവില്ല. ഞങ്ങള്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ കഴിയുന്നു; ഞങ്ങളുടെ തൊഴുത്ത് വൈധവ്യം അനുഭവിക്കുന്നു. ഞങ്ങള്‍ക്ക് മെത്രാന്മാര്‍ ഇല്ലെന്നും ഞങ്ങള്‍ അനാഥര്‍ ആണെന്നും മറ്റുമുള്ള ഞങ്ങളുടെ വിവരങ്ങള്‍ ധരിപ്പിച്ചുകൊണ്ട്, ഞങ്ങള്‍ മാര്‍ അബ്ദീശോയ്ക്ക് കത്തയച്ചു. അതിന്റെ ഫലമായി ആബൂന്‍ മാര്‍ അബ്ദീശോ മ്ശീഹായിലുള്ള സ്നേഹത്തെപ്രതി മാര്‍ അബ്രഹാമിനെ മെത്രാപോലീത്തയായി വാഴിച്ച് തന്റെയും പരിശുദ്ധ മാര്‍പാപ്പയുടെയും ശുപാര്‍ശകത്തുകളോടെ ഞങ്ങളുടെ പക്കലെയ്ക്കു അയച്ചു. വൈസ്രോയിയുടെ ആസ്ഥാനമായ ഗോവ പട്ടണത്തില്‍ അദ്ദേഹം എത്തിയപ്പോള്‍ വൈസ്രോയി അദ്ദേഹത്തെ ജയിലില്‍ അടച്ചെന്നു ഞങ്ങള്‍ കേട്ടു. അങ്ങനെ കര്‍ത്താവിന്റെ അജഗണം ചിതറിക്കപ്പെട്ടു; ചെന്നായ്ക്കള്‍ അവയെ ദയരഹിതമായി ആക്രമിച്ച് നശിപ്പിക്കുകയും ചെയ്തു.

ആകയാല്‍ ഞങ്ങളുടെ പരിശുദ്ധ പിതാവേ, ആടുകളുടെ ഇടയന് കണക്കു ബോധിപ്പിക്കുവാന്‍ അങ്ങേയ്ക്ക് സാധിക്കുമോയെന്നു അങ്ങുതന്നെ തീരുമാനിക്കുക. അജഗണത്തോട് കരുണകാണിക്കുവാന്‍ ഭയമില്ലെങ്കില്‍, മ്ശീഹായുടെ സ്നേഹത്തെപ്രതി പോര്‍ച്ചുഗീസ് വൈസ്രോയിക്ക് ഈ കൃസ്ത്യാനികളുടെ മനോഭാവവും അവസ്ഥയും സൂചിപ്പിച്ചുകൊണ്ട് ഒരു കത്ത് കൊടുക്കുന്നതില്‍ വീഴ്ച്ചവരുത്തരുത്.
മാര്‍ അബ്ദീശോ നാലാമന്‍ മാറോന്‍ ബാവ


പാത്രിയാര്‍ക്ക മുന്‍കാലങ്ങളില്‍ ഞങ്ങളുടെ പക്കലേയ്ക്ക് മെത്രാന്മാരെ അയച്ചുതന്നിരുന്നതുപോലെ അഞ്ചു മെത്രാന്മാരെ ഞങ്ങള്‍ക്ക് അയച്ചുതരുവാന്‍ ഞങ്ങളുടെ പാത്രിയാര്‍ക്കീസിന് ഒരു കത്തെഴുതി ശുപാര്‍ശ ചെയ്താലും . പോര്‍ച്ചുഗീസുകാരുടെ അധീനതയ്ക്ക് പുറത്തായി, ഒരു പറങ്കിക്കും എത്തിനോക്കുവാന്‍ സാധിക്കാത്ത സ്ഥലത്ത് ധാരാളം ആളുകള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വളരെ വര്‍ഷങ്ങളായി മാമോദീസ്സയും കുര്‍ബാനയും ലഭിക്കുന്നില്ല. ഞങ്ങളുടെ ഇടയില്‍ ആയിരുന്നപ്പോഴും മാര്‍ ഏലിയായ്ക്കും മാര്‍ ഔസേപ്പിനും മാര്‍ അബ്രഹാമിനും അവരുടെ പക്കലെത്തുവാന്‍ കഴിഞ്ഞില്ല.

ആയതിനാല്‍ പിതാവേ, ഈശോമ്ശീഹായുടെ തിരുവിലാവില്‍ നിന്നൊഴുകിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഈ അജഗണത്തിന്റെ പാപത്തിനു ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന് അങ്ങ് അറിയുന്നുവല്ലോ; എന്തെന്നാല്‍ അങ്ങാണ് എല്ലാ കൃസ്ത്യാനികളുടെയും പിതാവ്. ആയതിനാല്‍, ഉചിതമാംവിധം അങ്ങയുടെ അജഗണത്തോടുകൂടെ രാജ്യം പ്രാപിക്കുന്നതിനും കര്‍ത്താവില്‍ ഏറ്റം നന്നായി വ്യാപരിക്കുന്നതിനും അങ്ങേയ്ക്ക് കഴിയട്ടെ.

ഇന്ത്യയിലെ അംഗമാലി പട്ടണത്തില്‍ നിന്നും; ഗ്രീക്ക് വര്‍ഷം 1889; മ്ശീഹാക്കാലം 1578. "

അബ്രഹാം റീശ് ബന്ദര്‍
യൌസേപ്പ് റീശ് ബന്ദര്‍ 
ഗീവര്‍ഗ്ഗീസ് റീശ് ബന്ദര്‍ 
Sources:

܀Genuinae relationes inter Sedem apostolicam et Assyriorum orientalium seu Chaldaeorum ecclesian, Samuel Giamil, p 85-86.

܀ഇന്ത്യയുടെ മെത്രാപൊലീത്ത: മാര്‍ അബ്രഹാം, ജി.ചേടിയത്ത്-ജി.അപ്പാശ്ശേരി, p23-24.

No comments:

Post a Comment