Saturday, 17 September 2016

മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ മാര്‍ പിയൂസ് ആറാമന്‍ മാര്‍പാപ്പയ്ക്ക് എഴുതിയ പുനരൈക്ക്യാപേക്ഷ

മാര്‍ ദിവന്നാസിയോസിന്റെ പുനരൈക്ക്യാപേക്ഷ

കരിയാറ്റിമല്‍പ്പാനും തോമാ പാറമാക്കല്‍ കത്തനാരും തങ്ങളുടെ ഐതിഹാസിക യാത്രയ്ക്കൊടുവില്‍ 1780 ജനുവരി മൂന്നിന് കപ്പല്‍മാര്‍ഗ്ഗം റോമിലെത്തി. ഇരുവരും മാര്‍പാപ്പയെ സന്ദര്‍ശിച്ച് മാര്‍ ദിവന്നാസിയോസ് സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട പുനരൈക്ക്യ അപേക്ഷ കൈമാറി.

മാര്‍ ദിവന്നാസിയോസിന്റെ പുനരൈക്ക്യ അപേക്ഷയുടെ നക്കല്‍ (first draft) പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ആ രേഖ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇത് പ്രസിദ്ധീകരിച്ച പ്രോപ്പഗാന്ത തിരുസഘത്തിന്റെ രേഖകള്‍ സംശോദനം ചെയ്തിട്ടുണ്ട്. ഈ രേഖയുടെ മാനുസ്ക്രിപ്റ്റ് സീറോ-മലബാര്‍ സഭയുടെ സഭാ കേന്ദ്രമായ അംഗമാലി-എറണാകുളം മേജര്‍ അതിഭാട്രാസന ആര്‍ക്കൈവില്‍ സൂക്ഷിച്ചിരിക്കുന്നു. പ്രസ്തുത രേഖയുടെ ചിത്രവും ഇവിടെ ചേര്‍ക്കുന്നു.

 
ചിത്രത്തിലെ രേഖയുടെ വലത്തെ താളില്‍ ഗര്‍ശൂനിയിലും (സുറിയാനി-മലയാളം ലിപി) ഇടത്തെ താളില്‍ കല്‍ദായ സുറിയാനിഭാഷയിലും എഴുതപ്പെട്ടിരിക്കുന്നു. മലങ്കര നസ്രാണികളുടെ പൌരാണിക ആരാധനാ-സംസാര ഭാഷ പ്രസ്തുത ഭാഷയും ആരാധനാക്രമം പൌരസ്ത്യ സുറിയാനി ആരാധനാക്രമകുടുംബത്തിലെ വകഭേതവുമായിരുന്നല്ലോ!. മുളന്തുരുത്തി സുന്നഹദോസിനു ശേഷവും പല പുത്തെങ്കൂര്‍ ഇടവകകളിലും ഭാഗീകമായെങ്കിലും ഉദയംപേരൂര്‍ സൂനഹദോസിനു മുന്‍പുണ്ടായിരുന്ന പ്രാചീന തക്സ ആയിരുന്നു ഉപയോഗിച്ചിരുന്നത്. മാവേലിക്കര പടിയോലയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് അന്ത്യോഖ്യന്‍ സുറിയാനി ക്രമം മലങ്കരയില്‍ എത്തുവാന്‍ കാരണം എന്നത് സുവ്യക്തമാണ്. അതിനാല്‍ മാര്‍ ദിവന്നാസിയോസിന്റെ എഴുത്ത് പൌരസ്ത്യ സുറിയാനിയിലായതില്‍ യാതൊരു അത്ഭുതത്തിനും വകയില്ല.

ചില വിമര്‍ശകരുടെ വാദം ഈ എഴുത്ത് മാര്‍ കരിയാറ്റിയും തോമ പാറമാക്കലും കൂടി ചമച്ച് രാഷ്ട്രീയ പ്രതിസന്ധിയില്‍ ആയിരുന്ന മാര്‍ ദിവന്നാസിയോസിനെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നുവെന്നത്. എന്നാല്‍ ഈ രേഖ വായിക്കുന്ന ഏതൊരാള്‍ക്കും അതിലെ ഭോഷ്ക്ക് മനസിലാകും.

  •  മാര്‍ കരിയാറ്റി പ്രോപ്പഗാന്ത തിരുസഘത്തിലെ മിഷണറിയും, റോമില്‍, 'പൊന്തിഫിക്കല്‍ ഉര്‍ബന്‍ സര്‍വ്വകലാശാലയുടെ', 'പ്രോപ്പഗാന്തയുടെ കോളേജില്‍' നിന്നും തത്വശാസ്ത്രം ദൈവശാസ്ത്രം എന്നിവയില്‍ ഡോക്റ്ററേറ്റ് എടുത്ത വ്യക്തിയുമാണ്. അദേഹത്തിന് ഇത്താലിയ, പോര്‍ച്ചുഗീസ്, ലത്തീന്‍, കല്‍ദായ സുറിയാനി, മലയാളം എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുവാന്‍ അറിയുമായിരുന്നു. ദീര്‍ഘകാലം റോമില്‍ ചിലവഴിച്ച വ്യക്തിയെന്ന നിലയില്‍ കത്തോലിക്ക സഭയെയും പ്രത്യേകിച്ച് റോമന്‍ സഭയെയും വളരെ സ്പഷ്ടമായി അദേഹം അറിഞ്ഞിരുന്നു. സഭാ സംബന്ധിയായ വിഷയങ്ങളില്‍ ആഴമായ അറിവും പാണ്ഡിത്യവുമുള്ള വ്യക്തിയായിരുന്നു എന്നും വര്‍ത്തമാന പുസ്തകത്തില്‍ നിന്നും അദ്ദേഹത്തിന്റെ മറ്റു കൃതികളില്‍ നിന്നും വളരെ വ്യക്തമാണ്‌. 
  • ഈ രേഖയില്‍ പലയിടത്തും മാര്‍ ദിവന്നാസിയോസിന്റെ റോമന്‍ സഭയെയും മറ്റു അടിസ്ഥാന ക്രൈസ്തവ വിഷയങ്ങളെ സംബന്ധിച്ചും തികച്ചും അജ്ഞനാണ്. പുനരൈക്ക്യഅപേക്ഷയില്‍ പലയിടത്തും അദ്ദേഹം പന്ത്രണ്ടു കശീശാ പട്ടക്കാര്‍ കൈവെപ്പു നടത്തിയാണ് തന്നെയും തന്റെ 'പിതാമഹാന്മാരെയും മെത്രാന്മാരായി വാഴിച്ചത്' എന്ന് പറയുന്നുണ്ട്. അദ്ദേഹം പലയിടത്തും മെത്രാന്‍ പട്ടത്തെ കുറിച്ചുള്ള തന്റെ അജ്ഞത വ്യക്തമാക്കുന്നുണ്ട്. മാര്‍ കരിയാറ്റി ആയിരുന്നു ഇത് എഴുതിയിരുന്നെങ്കില്‍ അദ്ദേഹം മാര്‍ പാപ്പയ്ക്ക് സമര്‍പ്പിക്കേണ്ടതായ ഒരു സുപ്രധാന രേഖയില്‍ ഇപ്രകാരം എഴുതുമായിരുന്നുവോ എന്ന് ആലോചിക്കേണ്ടതുണ്ട്.
  • പുത്തെങ്കൂര്‍ സമൂഹവും പഴയകൂര്‍ സമൂഹവും തമ്മില്‍ നല്ല ബന്ധമില്ലായിരുന്നുവെന്നും ഇവിടെ എത്തിയിരുന്ന യാക്കോബായ-ലത്തീന്‍ മിഷണറിമാര്‍ അകല്‍ച്ചയുടെ ആക്കം കൂട്ടുന്നതിനു പരമാവധി ശ്രമിച്ചിരുന്നു എന്നതും ചരിത്രത്തില്‍ നിന്നും വളരെ വ്യക്തമാണ്. തുടര്‍ന്നു മലങ്കര അപ്പോളോജെറ്റിക്സ്‌ പ്രസിദ്ധീകരിക്കുന്ന രേഖകളില്‍ അത് വ്യക്തമാകുന്നതായിരിക്കും. എന്നാല്‍ ഈ രേഖയില്‍ പലയിടത്തും പുത്തെന്‍കൂര്‍ വിഭാഗക്കാര്‍ ആയ മാര്‍ കരിയാറ്റിയോ തോമാ പാറമാക്കലോ ഒരിക്കലും അറിയുവാന്‍ സാധിക്കാത്ത പല കാര്യങ്ങളും മാര്‍ ദിവന്നാസിയോസ് സൂചിപ്പിക്കുന്നുണ്ട്.
    ഉദാഹരണം: മാര്‍ കരിയാറ്റിയുമായി ബന്ധപ്പെടുന്നതിനു മുന്‍പ് മാര്‍ ദിവന്നാസിയോസ് ഭരണമേറ്റെടുക്കുന്നതിനു മുന്‍പും ശേഷവും നടത്തിയ പരിശ്രമങ്ങള്‍. കൂടാതെ, മൂന്നാം മാര്‍തോമ്മ ലത്തീന്‍ അധികാരികള്‍ മുഖേന നടത്തിയ പരിശ്രമങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ.
  • മാര്‍ കരിയാറ്റിയുടെയും മാര്‍ പാറമാക്കലിന്റെയും മറ്റു രേഖകളും ഗ്രന്ഥങ്ങളും ലഭ്യമാണ്. അവയുമായി ഒത്തുനോക്കിയാല്‍ ഈ രേഖയുമായുള്ള വ്യത്യാസം സ്പഷ്ടമായി മനസിലാക്കുവാന്‍സാധിക്കും.
മാര്‍ ദിവന്നാസിയോസ് ഒന്നാമന്റെ പുനരൈക്ക്യാപേക്ഷയുടെ പരിഭാഷ
മാര്‍ ദിവന്നാസിയോസ് ഒന്നാമന്റെ പുനരൈക്ക്യാഭിലാഷം സുദീര്‍ഘമായ ഈ അപേക്ഷയില്‍ സ്പഷ്ടമാകുന്നു.

“ഞങ്ങളുടെ അധിനാഥനായ ആറാം പിയൂസ് മാര്‍പാപ്പയ്ക്ക്: 
പോര്‍ത്തുഗീസുകാര്‍ കൊച്ചികോട്ട പിടിച്ചടക്കുകയും അഖിലേന്ത്യയുടെയും പൌരസ്ത്യ പ്രദേശങ്ങളുടെയും അദ്ധ്യക്ഷമെത്രാപോലീത്ത അലെക്സിസ് ദേമേനെസിസ് ഉദയമ്പേരൂര് സകല വിശുദ്ധന്മാരുടെ ദേവാലയത്തില്‍ വിളിച്ചുകൂട്ടിയ പ്രസിദ്ധ സൂനഹദോസില്‍വച്ചു ഇന്ത്യന്‍സഭയെ കത്തോലിക്ക സഭയുടെ ശരീരത്തില്‍ ഏകവിശ്വാസത്തില്‍ ഐക്ക്യപ്പെടുത്തുകയും ചെയ്തതിനുശേഷം ഈ എപ്പാര്‍ക്കി കുഴപ്പങ്ങളും കലാപങ്ങളും കൂടാതെ 53 വര്‍ഷം കഴിച്ചു. അനന്തരം പോര്‍ത്തുഗീസുകാര്‍ ഞങ്ങളുടെ നേര്‍ക്ക് അഴിച്ചുവിട്ട ബാലവത്തരമായ മര്‍ദ്ദനവും ഈശോസഭാംഗമായ മോണ്‍.ഫ്രാന്‍സിസ് ഗാര്‍സ്യ ഞങ്ങളുടെ പൂര്‍വ്വപിതാക്കന്മാരോടു പ്രദര്‍ശിപ്പിച്ച നിന്ദയും നിമിത്തം എല്ലാവരും ശക്തിമത്തായ എതിര്‍പ്പോടെകൂടെ 1653ല്‍ കൊച്ചി രാജ്യത്തുള്ള മട്ടാഞ്ചേരിപള്ളിയില്‍ സമ്മേളിച്ചു പോര്‍ത്തുഗീസു വര്‍ഗ്ഗത്തോടുള്ള വിധേയത്വത്തില്‍നിന്ന് പിന്‍മാറുകയാണെന്ന് ഏകയോഗമായി ധീരതയോടെ സത്യം ചെയ്തു. 

ഒരു സഭ മാത്രം പരിശുദ്ധമായ അനുസരണത്തില്‍ ഉറച്ചുനിന്നു; ശേഷം പേരെല്ലാം പരിശുദ്ധ സഭയില്‍ നിന്നു അകന്നുപോയി. ഇത് മാത്രമല്ല, ഇന്ത്യാക്കാരുടെ ഇടയില്‍ വളരെ പ്രസിദ്ധനായ ഇട്ടിതൊമ്മന്‍ കത്തനാര്‍ ഏഴാം അലക്സാണ്ടര്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയുടെ നാമത്തില്‍ വ്യാജമായ ഒരു കത്തെഴുതി. തോമ ആര്‍ക്കദിയാക്കോനെ മെത്രാന്‍ സ്ഥാനത്തെയ്ക്ക് ഉയര്‍ത്തുവാന്‍ പന്ത്രണ്ടു പുരോഹിതരെ മാര്‍പാപ്പ അനുവദിക്കുന്നുവെന്നായിരുന്നു എഴുത്തിന്റെ ഉള്ളടക്കം. പ്രസിദ്ധനായ ഗീവര്‍ഗ്ഗീസ് ആര്‍ക്കാദിയാക്കോന്റെ പിന്‍ഗാമിയായി മലങ്കരമുഴുവന്റെയും ആര്‍ക്കദിയാക്കോനായി 1654ല്‍ പറമ്പില്‍ മാര്‍ത്തോമയെ പന്ത്രണ്ടു പുരോഹിതന്മാര്‍ കൈവെച്ചു മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. മേല്‍പറഞ്ഞ എഴുത്തിന്റെ പേരിലാണ് അവര്‍ അങ്ങനെ ചെയ്തത്. പന്ത്രണ്ടു പുരോഹിതന്മാര്‍ കൈവെച്ചു നിയമിച്ച മെത്രാനാണ് വേര്‍പിരിഞ്ഞുപോയ ജനങ്ങളെ ഇക്കാലമെല്ലാം ഭരിച്ചിരുന്നത്. 

എന്റെ പിതാമഹനായ മാര്‍ത്തോമ്മയുടെ സഹോദരപുത്രനായ പറമ്പില്‍ ചാണ്ടിക്കത്തനാരെ ഹീറോപോളീസിലെ മെത്രാപോലീത്ത പരിശുദ്ധ മറിയത്തിന്റെ മാര്‍ യൌസേപ്പ് ശ്ലൈഹീകസിംഹാസനത്തിന്റെ അനുവാദത്തോടെ മെത്രാനായി വാഴിച്ചു. അങ്ങനെ ഇന്ത്യന്‍ ജനതയെ ഭരിച്ചിരുന്നത് രണ്ടു പേരാണ്: ശീശ്മക്കാരെ ഭരിച്ചിരുന്ന മാര്‍ത്തോമ്മയും സത്യവിശ്വാസികളെ ഭരിച്ചിരുന്ന മാര്‍ അലക്സാണ്ടറും (ചാണ്ടി). അക്കാലത്താണ് ഗ്രീഗോറിയോസ്, അന്ത്രയോസ് ബസേലിയോസ്, യോഹന്നാന്‍ എന്നീ യാക്കോബായരെ അന്തിയോക്കപാത്രിയര്‍ക്ക അയച്ചത്. എന്റെ പിതാമഹന്‍ അവരുടെ വിശ്വാസം സ്വീകരിച്ചുവെങ്കിലും അവരില്‍നിന്നു കൈവെപ്പു സ്വീകരിച്ചില്ല; പന്ത്രണ്ടു പുരോഹിതരുടെ കൊണ്ടുതന്നെ തുടര്‍ന്നു. മരണം സമീപിക്കാറായപ്പോള്‍ ഒരു സഹോദരീ പുത്രനെ പറമ്പില്‍ മാര്‍തോമ്മ രണ്ടാമനായി തെരഞ്ഞടുത്തു. അങ്ങനെ മെത്രാന്‍ ഭരണാധികാരം കൈമാറി എന്റെയടുക്കലെത്തി. എന്റെ പിതാമഹനായ പറമ്പില്‍ മാര്‍തോമ്മ മൂന്നാമന്‍ കൊടുങ്ങല്ലൂരു മെത്രാപോലീത്ത മോണ്‍.ആന്റണി പിമെന്റാലിനോടും ലെമിസ്സിലെ (ലീമിറ) മെത്രാനും ഇന്ത്യയുടെ വികാരി അപ്പോസ്തോലിക്കയുമായ മോണ്‍.ജോണ്‍ മരിയയോടും തന്നെ സഭയിലേക്ക് സ്വീകരിക്കുവാന്‍ അപേക്ഷിച്ചുവെങ്കിലും അവര്‍ അദ്ദേഹത്തെ സ്വീകരിച്ചില്ല. ഞാന്‍ എന്റെ പിതാമഹന്മാരുടെ സ്ഥാനത്ത് ആരോഹണം ചെയ്തപ്പോള്‍ ഇവിടെ വന്നിരുന്ന യാക്കോബയരില്‍നിന്നും സത്യവിശ്വാസം സ്വീകരിച്ചിട്ടുള്ള പരിശുദ്ധ റോമാസഭയിലെ പുരോഹിതരില്‍ നിന്നും മനസിലാക്കി, എനിക്ക് പരിശുദ്ധമായ കൈവെപ്പ് ഇല്ലെന്ന്, എന്റെ പുരോഗാമികളില്‍ നിന്നും ലഭിച്ചിട്ടുള്ള പൌരോഹിത്യം യാഥാര്‍ത്ഥ്യമല്ലെന്ന്. വിനയപൂര്‍വ്വം ഞാനവരെ വിശ്വസിച്ചു യാക്കോബായ മെത്രാപോലീത്തയായ ഗ്രീഗോറിയോസില്‍നിന്നു ആസ്തപ്പാടുപട്ടം മുതല്‍ മെത്രാന്‍പട്ടം വരെയുള്ള എല്ലാ പട്ടങ്ങളും വീണ്ടും സ്വീകരിച്ചു.

1772 ജനുവരിയില്‍ ഒരു ഞായറാഴ്ച ദിവസം നിരണം പള്ളിയില്‍ വെച്ചാണ് ഈ പട്ടങ്ങളൊക്കെ സ്വീകരിച്ചത്. ഞാന്‍ സ്വീകരിച്ചിട്ടുള്ള വിശ്വാസം സത്യമല്ലെന്നും വിശുദ്ധ റോമാ സഭയുടെ വിശ്വാസം കൂടാതെ ആരും രക്ഷിക്കപ്പെടുകയില്ലെന്നും കത്തോലിക്ക സഭയിലെ വിജ്ഞരായ പുരോഹിതരില്‍ നിന്നും വിശുദ്ധഗ്രന്ഥങ്ങളില്‍ നിന്നും പരിശുദ്ധ സുന്നഹദോസുകളില്‍ നിന്നും ഞാന്‍ മനസിലാക്കി. അബന്ധങ്ങളും മാലിന്യവും കൂടാതെ നിന്നിട്ടുള്ളത് റോമാ സഭയാണ്. സത്യവിശ്വാസത്തിലെ പുരോഹിതര്‍വഴി കൊടുങ്ങല്ലൂര്‍ മെത്രാപോലീത്ത മോണ്‍.സാല്‍വദോര്‍ദോസ് റെയിസിനോടും ആരെയോപോളീസിലെ മെത്രാനും മലങ്കരയുടെയും കൊച്ചിയുടെയും വികാരിഅപ്പോസ്തോലിക്കയുമായ ഈശോയുടെ ഫ്ലോറെന്‍സിനോടും പലപ്രാവിശ്യം ഞാന്‍ അപേക്ഷിച്ചു. എന്റെ ജനങ്ങളോട്കൂടി എന്നെ കത്തോലിക്ക സഭാ ശരീരത്തിലേക്ക് ചേര്‍ക്കാനും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ കാലം മുതല്‍ ഞങ്ങള്‍ക്ക് വന്നു ചേര്‍ന്നിട്ടുള്ള മഹറോന്‍ ശിക്ഷയില്‍ നിന്നും എന്നെ മോചിപ്പിക്കാനും. ഇത് അവര്‍ക്ക് സാദ്ധ്യമല്ലങ്കില്‍ എന്റെ അപേക്ഷ ശ്ലൈഹീക സിംഹാസനത്തിലേക്ക് അയക്കുവാനും ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ മനസാകാതെ അകന്നു നിന്നു. ഇക്കാരണത്താല്‍ ഞാന്‍ വളരെ പ്രാര്‍ഥിച്ചു. ഞങ്ങളുടെ വര്‍ഗ്ഗത്തില്‍പെട്ട ഫാദര്‍ ജൊസഫ് കരിയാറ്റിയെ എന്റെ അടുക്കല്‍ വരുത്തി. അദ്ദേഹം റോമിലുള്ള പ്രോപ്പഗാന്ത കോളേജില്‍ പഠിച്ച ഒരു ഇന്ത്യന്‍ മിഷണറിയാണ്. വളരെ കണ്ണുനീരോടും ഹൃദയവേദനയോടുംകൂടെ എന്റെ ഹൃദയം അദ്ദേഹത്തിന്റെ മുന്‍പില്‍ തുറന്നുവെച്ചു; എന്റെ ആത്മരക്ഷ അദ്ദേഹത്തിന്റെ കരങ്ങളില്‍ ഞാന്‍ സമര്‍പ്പിച്ചു എന്റെ സങ്കടം കണ്ടിട്ട് അദേഹത്തിന് ദയതോന്നി. ദൃഡമായി അദ്ദേഹം എന്നോട് ഇങ്ങനെ വാഗ്ദാനം ചെയ്തു:

 “ജെര്‍മ്മനീസിയായുടെ മെത്രാനും ഇന്ത്യയിലെ വികാരിഅപ്പോസ്തോലിക്കയുമായ മോണ്‍.സെയില്‍സിനോട് അങ്ങയെ തിരുസഭയില്‍ സ്വീകരിക്കുവാനും ആത്മീയ സഹായങ്ങള്‍ തരാനും ഞാന്‍ അഭ്യര്‍ഥിക്കാം. അങ്ങയെ സ്വീകരിക്കുവാന്‍ അദേഹത്തിന് മനസില്ലെങ്കില്‍ അങ്ങയുടെ കാര്യത്തിനുവേണ്ടി ഞാന്‍ വീണ്ടും റോമിലേക്ക് പോകാം. മാര്‍ഗ്ഗമധ്യേ മരണം വന്നെയ്ക്കുമെന്നു ശങ്കയുണ്ടായാലും ഈ അപേക്ഷ പരിശുദ്ധ പിതാവിന്റെ മുന്‍പാകെ സമര്‍പ്പിക്കുവാന്‍ ഞാന്‍ പരിശ്രമിക്കുന്നതാണ്; എന്തെന്നാല്‍ തിരുസഭ അനുതാപിയെ തിരസ്ക്കരിച്ചതായി കേട്ടിട്ടില്ല”.

അനന്തരം വിശ്വാസത്തിലുള്ള എന്റെ അബദ്ധത്തെപറ്റിയും എന്റെ അനുസരണയെ പറ്റിയും മെത്രാച്ചന് എഴുതി. ഇതുകേട്ടപ്പോള്‍ അദ്ദേഹം പരിഭ്രാന്തനായി, കോപം ഉജ്ജ്വലിച്ചു. എന്നെ സ്വീകരിക്കാന്‍ സന്നദ്ധതയില്ലെന്നു അദ്ദേഹം പരസ്യമായി പ്രസ്താവിച്ചു. അതു ഗ്രഹിച്ച ഫാദര്‍ ജൊസഫ് കരിയാറ്റി എന്റെ വിശ്വാസവും കീഴ്വഴക്കവും പ്രകാശിപ്പിച്ചു മാര്‍പാപ്പയ്ക്ക് ഒരു എഴുത്തയയ്ക്കാന്‍ എന്നോടാവശ്യപ്പെട്ടു. ഇതുകേട്ടപ്പോള്‍ ഞാന്‍ സന്തുഷ്ടനായി വി. പത്രോസിനെ കോര്‍ണേലിയൂസിന്റെ അടുക്കലേയ്ക്ക് അയച്ചതുപോലെ ഫാദര്‍ കരിയാറ്റിയെ എന്റെ അടുക്കലേയ്ക്ക് അയച്ചുതന്നതിന് ഞാന്‍ ദൈവത്തെ സ്തുതിച്ചു. താമസംവിനാ എന്റെ വിശ്വാസവും കീഴ്വഴക്കവും പ്രകാശിപ്പിച്ച് ഈ അപേക്ഷ ഞാനെഴുതി. അത് അദ്ദേഹത്തിന്റെ വൈദീകരും സത്യവിശ്വാസികള്‍ ആയ അല്മേനികളും ഉള്‍പ്പെടുന്ന എട്ടു സുറിയാനിക്കാരുടെ കരങ്ങളില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. സുരക്ഷിതത്വവും ഉറപ്പും പ്രമാണിച്ച് ഇവരെ അദ്ദേഹത്തിന്റെകൂടെ അയക്കുന്നു. അവര്‍ എന്റെ കാര്യം ശ്ലൈഹീക സിംഹാസനത്തെ അറിയിക്കുകയും പ്രോപ്പഗാന്ത തിരുസംഘത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുമല്ലോ. എന്റെ ബലഹീനത അനുവദിക്കുന്നിടത്തോളം ഞാന്‍ സത്യം ചെയ്തു പ്രസ്താവിക്കുന്നു. പരിശുദ്ധ റോമാസഭ വിശ്വസിക്കുന്ന സമസ്തവും അവയുടെ പൂര്‍ണ്ണവ്യാപ്തിയില്‍ ഞാനും എന്റെ ജനങ്ങളും ആശ്ലേഷിക്കുകയും സംശയംകൂടാതെ സര്‍വ്വശക്തികളോടെ ആത്മാര്‍ഥമായി ഞങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. പ്രധാന സംഗതികള്‍ ഞാനിവിടെ രേഖപ്പെടുത്തുന്നു: 

 “ഏക ദൈവത്തിലും മൂന്നാളുകളിലും ഞാന്‍ വിശ്വസിക്കുന്നു. രണ്ടാമത്തെ ആള്‍ക്ക് മനുഷ്യസ്വഭാവവും ദൈവസ്വഭാവവും എന്നിങ്ങനെ രണ്ടു സ്വഭാവങ്ങളുണ്ട്. പരിശുദ്ധാത്മാവ് പിതാവില്‍ നിന്നും പുത്രനില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലെന്നപോലെ പുറപ്പെടുന്നു. പിതാവ് ആരുടേയും സൃഷ്ടിയല്ല. പുത്രന്‍ യുഗങ്ങള്‍ക്കു മുന്‍പ് പിതാവില്‍ നിന്നും ജനിച്ചവനാണ്: യഥാകാലം കന്യകമറിയാമില്‍നിന്നും പരിശുദ്ധാത്മാവുവഴി മനുഷ്യാവതാരം ചെയ്തു. അതിനാല്‍ യഥാര്‍ത്ഥ ദൈവത്തിന്റെയും യഥാര്‍ത്ഥ മനുഷ്യന്റെയും അമ്മയാണ് മറിയം. നമ്മുടെ കര്‍ത്താവീശോമിശിഹ നമുക്കുവേണ്ടി ക്രൂശിതനാവുകയും മരിക്കുകയും ഉയര്‍ക്കുകയും ചെയ്തുവെന്നും മനുഷ്യരക്ഷകനാണെന്നും അവരുടെ യോഗ്യതകളനുസരിച്ച് അവിടുന്നു എല്ലാ നല്ലദാനങ്ങളും നല്‍കുന്നുവെന്നും പുനരുത്ഥാനത്തിനുശേഷം അവിടുന്ന് എല്ലാവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.ശുദ്ധീകരണ സ്ഥലത്തിലും ഞാന്‍ വിശ്വസിക്കുന്നു. മരിക്കുന്നവര്‍ക്കു പാപദോഷങ്ങളും സ്വന്തം കുറ്റം കൂടാതെ കുമ്പസാരത്തില്‍ വിട്ടുകളഞ്ഞ പാപങ്ങളും ഉണ്ടായിരിക്കുകയാണങ്കില്‍ അവര്‍ ശുദ്ധീകരണസ്ഥലത്തില്‍ പവിത്രീകരിക്കപ്പെടുന്നു. ചാവദോഷത്തോടെ മരിക്കുന്നവര്‍ തല്‍ക്ഷണം നരകത്തില്‍ നിപതിക്കുന്നു. പാപം കൂടാതെ മരിക്കുകയുംകര്‍ത്താവില്‍ വിശ്രമിക്കുകയും ചെയ്യുന്നവര്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നു”.

ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളതിനു പുറമേ തിരുസഭ എന്തെല്ലാം പഠിപ്പിക്കുന്നുണ്ടോ രഹസ്യങ്ങള്‍ രഹസ്യങ്ങളായും വിശദസത്യങ്ങള്‍ വിശദമായും ഞാന്‍ വിശ്വസിക്കുന്നു, തിരുസഭയുടെ പരിശുദ്ധ സത്യങ്ങള്‍ക്ക് വിരുദ്ധമായവയെല്ലാം സംശയംവിനാ ഞാന്‍ തള്ളിപ്പറയുന്നു. ഞാന്‍ അവ വെറുക്കുകയും ശപിക്കുകയും ചെയ്യുന്നു. വി.പത്രോസു ഭൂമിയില്‍ കര്‍ത്താവിന്റെ വികാരിയും സാര്‍വത്രിക സഭയുടെ തലവനും ഭരണാധികാരിയുമാണെന്നും അദേഹത്തിന് ശേഷം റോമാ ശ്ലൈഹീക സിംഹാസനത്തില്‍ ഇരുന്നിട്ടുള്ളവര്‍ക്കെല്ലാം അതേ അധികാരം യാതൊരു കുറവും കൂടാതെയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. പത്രോസിന്റെ പിന്‍ഗാമിയാല്‍ വിധിക്കപ്പെടാനും അദ്ദേഹത്തെ അനുസരിക്കാനും ഞാന്‍ സദാ സന്നദ്ധനാണ്. മാര്‍പാപ്പയോടുകൂടെ സകല പാഷണ്ഡതകളെയും പാഷണ്ഡികളെയും സകല ശീശ്മകളെയും ശീശ്മക്കാരേയും ഡിയോസ്ക്കോറസ്സിനേയും എവുത്തിക്കെസ്സിനേയും ഇതര പാഷണ്ഡികളെയും ഞാന്‍ ശപിക്കുന്നു. പരിശുദ്ധമായ ട്രെന്‍റുസൂനഹദോസ് കല്‍പ്പിക്കുന്നതെല്ലാം ഞാന്‍ സ്വീകരിക്കുകയും മുറുകെ പിടിക്കുകയും ചെയ്യുന്നു. സദാ അവ സ്വീകരിക്കുവാന്‍ ഞാന്‍ തയാറാണ്.

തിരുസഭയില്‍ എന്നെ ചേര്‍ക്കണമേയെന്നു ഞാന്‍ പരിശുദ്ധ പിതാവിനോട് യാചിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു. അതില്‍ ഒരു പുത്രനായിരിക്കുവാനുള്ള യോഗ്യത എനിക്കില്ല ഒരു ഭൃത്യനും ഈസ്രായെല്‍ ഭവനത്തില്‍നിന്നു നഷ്ടപ്പെട്ടുപോയ ഒരാടുമായിട്ടു എന്നെ സ്വീകരിക്കുക. ഈ വിശ്വാസത്തില്‍ ജീവിക്കുവാനും വേണ്ടിവന്നാല്‍ രക്തം ചിന്തി അതു പഠിപ്പിക്കാനും ഞാന്‍ ശക്തിപ്രാപിക്കട്ടെ. ദൈവം ഇതിന് എന്നെ സഹായിക്കുമാറാകട്ടെ.
 
1778 മാര്‍ച്ചുമാസം 12ന് നിരണത്തുനിന്ന് എഴുതിയത്. 
ഇന്ത്യയുടെ മെത്രാപോലീത്ത, മാര്‍ ദിവന്നാസിയോസ്.

Source: 
  • Archivium Sacrae Congregationis De propaganda Fide, Romae, SOC (IOC) Vol. 39, ff. 14 sv.
  • വര്‍ത്തമാന പുസ്തകം, ഗവര്‍ണ്ണര്‍ പാറമാക്കല്‍ തോമ കത്തനാര്‍.
  • ഭാരത സഭാ ചരിത്രം,റവ.ഡോ.സേവിയര്‍ കൂടപ്പുഴ.
  • പുനരൈക്ക്യ രേഖകള്‍, റവ.ഡോ.സില്‍വസ്റ്റര്‍ കാഞ്ഞിരമുകളില്‍. ഐ.ഓ.സി.
  • മേജര്‍ ആര്‍ച്ചുബിഷപ്പ്- കാതോലിക്കോസ്, മല്‍പ്പാന്‍ റവ.ഡോ.ഗീവര്‍ഗ്ഗീസ് ചേടിയത്ത്.

Monday, 12 September 2016

ചരിത്രത്തിന് മുമ്പേ ജനിച്ച പ്രവാചകൻ

ആബൂന്‍ ബനഡിക്ട് മാർ ഗ്രിഗോറിയോസ് വലിയ തിരുമേനി
ചരിത്രത്തിന് മുമ്പേ ജനിച്ച പ്രവാചകൻ 



ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി എന്നും എവിടെയും ഒന്നാമനായിരുന്നു. സ്‌കൂളിൽ, സെമിനാരിയിൽ, സർവകലാശാലയിൽ എല്ലാം. ധനതത്വശാസ്ത്രത്തിൽ എം.എ.ബിരുദം നേടിയത് ഒന്നാം റാങ്കിൽ. ദൈവദാസൻ മാർ ഈവാനിയോസ് പിതാവ് ഗ്രിഗോറിയോസ് തിരുമേനിയുടെ മെത്രാഭിഷേക വേളയിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് പറഞ്ഞതിങ്ങനെയായിരുന്നു: ‘മാർ ഗ്രിഗോറിയോസ് തങ്കമാണ്; തനി തങ്കം.’ സ്‌നേഹം മമ ദീപം എന്ന ആദർശവാക്യം പിതാവ് സ്വജീവിതത്തിൽ പ്രാവർത്തികമാക്കി. സ്‌നേഹമാണ് ക്രൈസ്തവജീവിതമെന്ന് കാട്ടിത്തന്നു. സകലരെയും സ്‌നേഹാലിംഗനത്താൽ ഉൾച്ചേർത്തു. ഹെബ്രായ ലേഖനം 13:7 ൽ ഇങ്ങനെ പറയുന്നു: ”നിങ്ങളോടു ദൈവവചനം പ്രസംഗിച്ച നിങ്ങളുടെ നേതാക്കന്മാരെ ഓർക്കുവിൻ. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത് അവരുടെ വിശ്വാസം അനുകരിക്കുവിൻ.” നാല് പതിറ്റാണ്ടുകാലം നീണ്ടുനിന്ന മേൽപ്പട്ട ശുശ്രൂഷയിലൂടെ അദ്ദേഹം പാവങ്ങളോടും ദുഃഖിക്കുന്നവരോടും പക്ഷം ചേർന്നു.

മാർ ഗ്രിഗോറിയോസ് തിരുമേനി ചരിത്രത്തിന് മുമ്പേ ജനിച്ച പ്രവാചകനായിരുന്നു; പ്രബോധകനായിരുന്നു. സാർവത്രികസഭയെ നയിച്ച മഹാരഥന്മാർക്കും മുമ്പേ നടന്ന നല്ലയിടയനായിരുന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷം 24:45-51 വാക്യങ്ങളിൽ ഇങ്ങനെ നാം വായിക്കുന്നു: ”തന്റെ ഭവനത്തിലുള്ളവർക്ക് കൃത്യസമയത്ത് ഭക്ഷണം കൊടുക്കാൻ യജമാനൻ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?”

ഈ സവിശേഷതകൾ ഗ്രിഗോറിയോസ് പിതാവിൽ എത്രയോ അന്വർത്ഥമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാൽ നമുക്ക് കാണാം. ബഥനി സന്യാസ സമൂഹപ്രവേശനത്തിൽ- സത്യാന്വേഷണത്തിലൂടെ സത്യസഭയെ പുൽകുന്നതിൽ സുവിശേഷപ്രഘോഷണത്തിൽ, സത്യപ്രബോധനത്തിൽ, അജപാലന ശുശ്രൂഷയിൽ, ആതുരശുശ്രൂഷയിൽ, സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ, മതസംവാദ സംഭാഷണങ്ങളിൽ, രാജ്യപുരോഗതിയിൽ, ദാരിദ്ര്യനിർമാർജനത്തിൽ, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഈ സുവിശേഷചൈതന്യവുമായി അവസാനംവരെ പിതാവ് വിശ്വസ്തതയോടെ നിന്നു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ, ബനഡിക്ട് പതിനാറാമൻ തുടങ്ങിയവരുടെ ചാക്രികലേഖനങ്ങളും അഭിവന്ദ്യ മാർ ഗ്രിഗോറിയോസ് പിതാവിന്റെ നയപ്രഖ്യാപനങ്ങളുമായി ചേർന്നുപോകുന്നവയായിരുന്നു. സ്വർഗരാജ്യം ശിശുക്കൾക്കുള്ളതാകുന്നുവെന്ന് പഠിപ്പിച്ച യേശുവിൽ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനിയും ശിശുസഹജമായ നിഷ്‌കളങ്കതയിൽ ജീവിച്ചു.

അദ്ദേഹത്തിന്റെ മരണത്തിന് മുമ്പുള്ള വിടവാങ്ങൽ മൊഴികൾ ഈ സത്യങ്ങൾ വിളിച്ചോതുന്നു. പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലെ ചെറിയൊരു ഗ്രാമമായിരുന്ന കല്ലൂപ്പാറയിൽ ജനിച്ച്, അനന്തപുരിയുടെയും കേരള സമൂഹത്തിന്റെയും ആത്മീയ തേജസായി അരനൂറ്റാണ്ടോളം ജീവിച്ച ഗ്രിഗോറിയോസ് തിരുമേനി മലങ്കര കത്തോലിക്കാസഭയുടെയും ഭാരതസഭയുടെയും യശസ് ഉയർത്തിയ വിശ്വപൗരനായിരുന്നു.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ ആവർത്തിക്കുവാൻ ഈ അവസരം വിനിയോഗിക്കട്ടെ. ‘ഇന്ത്യൻ കത്തോലിക്ക സമൂഹത്തിനും സീറോ മലങ്കര സഭയ്ക്കും കനത്ത നഷ്ടമാണ് മാർ ഗ്രിഗോറിയോസിന്റെ വിയോഗം.’

ഗ്രിഗോറിയോസ് പിതാവ് കർത്താവിൽ ഭാഗ്യമരണം പ്രാപിച്ച് സ്വർഗയാത്രയായ ഭാഗ്യവാനായ ശ്രേഷ്ഠാചാര്യനാണ്. ഒരു വർഷം നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാഘോഷങ്ങൾ ദൈവതിരുനാമ മഹത്വത്തിനായി ഭവിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു


കടപ്പാട്: മലങ്കര കത്തോലിക്ക സഭ തിരുവല്ലാ അതിരൂപത സഹായമെത്രാൻ, 
ആബൂന്‍ ഫിലിപ്പോസ് മാർ സ്തോഫാനോസ്‌ തിരുമേനി.

Saturday, 10 September 2016

ചേപ്പാട്ടു മാർ ദിവന്നാസിയോസിന്റെ പുനരൈക്യശ്രമങ്ങള്‍

മിന്നിപോലിഞ്ഞ സ്വപ്നം

ആറാം മാര്‍തോമ്മ എന്ന ദിവന്നാസിയോസ് ഒന്നാമന്റെ ഭരണകാലത്താണ് ശക്തമായ പുനരൈക്ക്യശ്രമങ്ങള്‍ നടന്നത്. പഴയകൂര്‍ വിഭാഗത്തിലെ മാര്‍ കരിയാറ്റി മെത്രാപോലീത്ത മുഖേന നടന്ന പുനരൈക്ക്യസ്വപ്‌നങ്ങള്‍ മിന്നി പൊലിഞ്ഞു. മെത്രാപോലീത്തയായി അഭിഷക്തനാകുകയും മാര്‍ ദിവന്നാസിയോസിന്റെ പുനരൈക്ക്യത്തിനായി അനുമതി സമ്പാദിക്കുകയും ചെയ്തു തിരികെയെത്തിയപ്പോള്‍ മാര്‍ കരിയാറ്റിയെയും കൂട്ടരെയും ലത്തീന്‍ സഭാധികൃതര്‍ ഗോവയില്‍ തടവിലാക്കി പീഡിപ്പിച്ചു. അദ്ദേഹം അവിടെ ഭക്ഷണവും പരിചരണവും ലഭിക്കാതെ കാലംചെയ്തു. അങ്ങനെ പുനരൈക്ക്യ പ്രസ്ഥാനത്തിന്റെ സഹദ ആയി മാര്‍ കരിയാറ്റി മാറി. എന്നാല്‍ അവിടെനിന്നും രക്ഷപെട്ട തോമാ പാറമാക്കല്‍ കത്തനാര്‍ മാര്‍ കരിയാറ്റിയുടെ അധികാരപത്രത്തോടെ മലബാറിന്റെ ഗവര്‍ണ്ണര്‍ ആയി ചാര്‍ജ് എടുത്തു. ശേഷം അല്‍മായ ശ്രേഷ്ഠനായ തച്ചില്‍ മാത്തൂ തരകനുമൊത്ത് പുനരൈക്ക്യശ്രമങ്ങള്‍ പുനരാരംഭിച്ചു. എന്നാല്‍ അവയും പരാജയത്തിലാണ് കലാശിച്ചത്.


ചേപ്പാട് മാര്‍ ദിവന്നാസിയോസ് (മാര്‍ ദിവന്നാസിയോസ് നാലാമന്‍) നടത്തിയ പുനരൈക്ക്യപരിശ്രമങ്ങള്‍

ചേപ്പാട് മാര്‍ ദിവന്നാസിയോസിന്റെ കാലത്താണ് (1825-1855) പിന്നീട് തീവ്രമായ പുനരൈക്ക്യ പരിശ്രമങ്ങള്‍ നടന്നത്. അന്ത്യോക്ക്യയിലെ യാക്കോബായ പാത്രിയാര്‍ക്കീസ് അയച്ച മെത്രാന്മാര്‍ അദേഹത്തിന് അധികാരങ്ങള്‍ നിഷേധിക്കുകയും അനാവശ്യമായി പുത്തെന്‍കൂര്‍ സമൂഹത്തില്‍ ഇടപെടുകയും  ആംഗ്ലിക്കന്‍ പ്രോട്ടസ്റ്റന്റ് സ്വാധീനം വേരുറയ്ക്കുകയും ചെയ്തതോടെ ആകുലചിത്തനായ മാര്‍ ദിവന്നാസിയോസിനു പുരാതനമായ മലങ്കരയിലെ കത്തോലിക്ക സത്യവിശ്വാസത്തിലേക്ക് മടങ്ങിപോവുകയാണ് അഭികാമ്യമെന്ന് മനസിലായി.

തന്മൂലം വരാപ്പുഴ മെത്രാപോലീത്തയുമായി എഴുത്തുകുത്തുകള്‍ നടത്തി. നാട്ടുമെത്രാന്മാരുടെ പുനരൈക്ക്യതത്തില്‍ തീരെ തല്‍പ്പരനായിരുന്നില്ല വരാപ്പുഴ അധികാരികള്‍. ചേപ്പാട് മാര്‍ ദിവന്നാസിയോസിനെ ഒരു മെത്രാന്റെ അധികാര അവകാശങ്ങളോടെ സ്വീകരിക്കുവാന്‍ നിവര്‍ത്തിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. അങ്ങനെ ആ ശ്രമവും പൊലിഞ്ഞു.

ഇതേപ്പറ്റി പ്രസിദ്ധ ചരിത്രകാരനായ തോമസ് ഇഞ്ചക്കലോടി നൽകുന്ന വിവരം താഴെ ചേർക്കുന്നു.

"1825 - 1855 വരെയുള്ള 30 വർഷക്കാലം യാക്കോബായ സഭാഭരണം നിർവഹിച്ചുകൊണ്ടിരുന്ന ചേപ്പാടു മാർ ദിവന്നാസിയോസ് കത്തോലിക്കാ പുനരൈക്യരാർത്ഥം വരാപ്പുഴ മെത്രാപ്പോലീത്തയുമായി എഴുത്തുകുത്തുകൾ നടത്തിക്കൊണ്ടിരുന്നു. രണ്ടു കരണങ്ങളായിരുന്നു ഇതിലേക്ക് അദ്ദേഹത്തെ പ്രധാനമായി പ്രേരിപ്പിച്ചത്. അന്ത്യോഖ്യ യാക്കോബായ പാത്രിയര്കിസിന്റെ സ്വേച്ചാധിപത്യവും അസഹനീയവുമായ പ്രവർത്തനങ്ങളോടുണ്ടായ വിദ്വേഷവുമായിരുന്നു ഒന്നാമത്തെ കാരണം. രണ്ടാമത്തേതാകട്ടെ പ്രൊട്ടസ്റ്റന്റ് മിഷനറിമാർ ചതുരുപായങ്ങൾ പ്രേയോഗിച്ചുകൊണ്ടു യാക്കോബായ സഭാംഗങ്ങളിൽ " നവീകരണ വിഷബീജങ്ങൾ "കുത്തിവെക്കുന്നതിനായി ചെയ്തുകൊണ്ടിരുന്ന "സുവിശേഷ വേലയോട്‌ " ഉള്ള പ്രേതിഷേധ പ്രേകടനമായിരുന്നു. അപ്രകാരം തന്നെ മുന്ഗാമികളായിരുന്ന മെത്രാപ്പോലീത്തന്മാർ പ്രൊട്ടസ്റ്റന്റമിഷ്ണറിമാർക്‌ ബാഹ്യാദായം മാത്രം ഇച്ഛിച്ചുകൊണ്ടു യാക്കോബായ സഭക്കുള്ളിൽ സുച്വന്ദവിഹാരത്തിനു അനുവാദം നൽകിയത് നിമിത്തമുണ്ടായ ദുരന്തഫലങ്ങൾ മാർ ദിവന്നാസിയോസിന്റെ മനസിന് വലിയ വിഷമമുണ്ടാക്കിത്തീർത്തു. ഇപ്രകാരം ഇരുവശത്തുനിന്നുമുണ്ടായ ഉപദ്രവങ്ങൾനിമിത്തം തൻറെ കീഴിലുള്ള പുത്തെന്കൂർ ജനതയോടൊന്നിച്ചു കത്തോലിക്കാസഭയിൽ ചേർന്നു ഹൃദയസമാദാനത്തോടുകൂടി ജീവിതം നയിക്കാം എന്നുള്ള പ്രേത്യാശ ആയിരുന്നു കത്തോലിക്കാ പുനരൈക്യത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പക്ഷെ, ഇക്കഴിഞ്ഞ സകല പുനരൈക്യ പരിശ്രമങ്ങളെയും വിഭലമാക്കിത്തീർത്ത എതിർശക്തിയുടെ പ്രവർത്തനം ഇവിടെ ഉണ്ടായിരുന്നതിനാൽ ചേപ്പാട് മാർ ദിവന്നാസിയോസിനെ ഒരു മെത്രാൻ എന്ന നിലയിൽ സ്വീകരിക്കുവാൻ നിവിർത്തി ഇല്ലാനുള്ള മറുപടിയായിരുന്നു വരാപ്പുഴ മെത്രാപ്പോലീത്തയിൽനിന്നു അവസാനമായി ലഭിച്ചത്. തന്നിമിത്തം പുനരൈക്യപരിശ്രമങ്ങളില്‍ നിന്നും പിൻവലിയുന്നതിനു മാർ ദിവന്നാസിയോസ് നിശ്ചയിക്കുകയാണുണ്ടായത്. "

Sources :-

܀തോമസ് ഇഞ്ചക്കലോടി, അർച്ചബിഷൊപ് മാർ ഈവാനിയോസ്, ഒന്നാം ഭാഗം, കോട്ടയം, 2006, പേജ് 253; 
܀ബെർണാഡ് തോമ, മാർത്തോമാക്രിസ്തിയാനികൾ, കോട്ടയം, 1992, പേജ് 1001; 
܀സേവ്യർ കൂടപ്പുഴ, ഭാരത സഭാ ചരിത്രം, കോട്ടയം, 1998, പേജ് 640.

Tuesday, 6 September 2016

മലങ്കര സഭയും കത്തോലിക്ക വിശ്വാസവും : നസ്രാണികള്‍ മാര്‍പാപ്പയ്ക്ക് അയച്ച കത്ത് (1578)

 മലങ്കര നസ്രാണികളും കത്തോലിക്ക വിശ്വാസവും

1578ല്‍ ഒരുപറ്റം നസ്രാണി കൃസ്ത്യാനികള്‍ ചേര്‍ന്ന് മലങ്കരയില്‍ പോച്ചുഗീസ് സ്വാധീനം മൂലമുണ്ടായ കുഴപ്പങ്ങളെ സംബന്ധിച്ച് റോമിലെ മാര്‍പാപ്പയ്ക്ക് കത്ത് അയച്ചിരുന്നു. നസ്രാണികള്‍ പൂര്‍വ്വകാലം മുതലേ കത്തോലിക്കര്‍ ആയിരുന്നു എന്ന് സ്പഷ്ടമാക്കുന്ന ശക്തമായ തെളിവാണ് ഇത്. 


മാര്‍പാപ്പയ്ക്ക് നസ്രാണികളുടെ കത്ത് 

"പരിശുദ്ധ പിതാവും ഞങ്ങളുടെ നാഥനുമായ പാപ്പയ്ക്ക്: അത്യുന്നതനായ ദൈവത്തിന്റെ ശ്ലീഹ ആയ മാര്‍തോമയുടെ ഇന്ത്യയിലെ എല്ലാ കൃസ്ത്യാനികളും സമാധാനവും കൃസ്തീയ സ്നേഹവും പിതാവിനോടുള്ള തീവ്രാഭിലാഷവും (ആശംസിക്കുന്നു).

 ദൈവമായ മ്ശീഹായ്ക്കുള്ളവരുടെയെല്ലാം ഉന്നതനായ ഇടയനേ, അങ്ങയോടു സ്നേഹത്തോടെ ഞങ്ങള്‍ അറിയിക്കുന്നത് എന്തെന്നാല്‍:  
ഇന്ത്യാക്കാരും അയോഗ്യപാപികളുമായ ഞങ്ങള്‍, കതൃശിഷ്യനും ഞങ്ങളുടെ നാഥനുമായ തോമാശ്ലീഹായുടെ കാലം മുതല്‍ ക്രുസ്ത്യാനികളാണ്. ഞങ്ങള്‍ മാമോദീസ്സ സ്വീകരിച്ചവരും
മാര്‍ അബ്രഹാമിന്റെ രേഖാചിത്രം
കൂദാശകളിലും കര്‍ത്താവിന്റെ ശരീരത്തിലും ഞങ്ങളുടെ ദൈവത്തിലും ഭാഗഭാഗിത്വം ഉള്ളവരുമാണ്. ഞങ്ങളുടെ നാഥനായ മാര്‍തോമ്മ ശ്ലീഹായില്‍ നിന്ന് പരമ്പരാഗതമായി ലഭിച്ച സുറിയാനി അഥവാ കല്‍ദായ ഭാഷയിലാണ് ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും ഈ ഭാഷയില്‍ പ്രാവീണ്യം ഉള്ളവരാണ്. പൌരസ്ത്യസുറിയാനിക്കാരില്‍ നിന്നും അയക്കപെട്ടവരാണ് ഞങ്ങളുടെ മെത്രാന്മാരും ആര്‍ച്ചുബിഷപ്പുമാരും. അവരാണ് വൈദീകപട്ടവും ഡീക്കന്‍പട്ടവും ഞങ്ങള്‍ക്ക് നല്‍കുന്നത്.

ഞങ്ങളുടെ നാഥന്‍ (അബ്ദീശോ നാലാമന്‍ മാറോന്‍ കാതോലിക്ക-പാത്രിയാര്‍ക്കീസ്) ഞങ്ങളുടെ പക്കലേയ്ക്ക് മാര്‍ ഏലിയായേയും മാര്‍ ഔസേപ്പിനെയും അയച്ചതില്‍ ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. അതില്‍ ഞങ്ങള്‍ ദൈവത്തിനു നന്ദി പറയുന്നു. എന്നാല്‍ പിന്നീട് മാര്‍ ഏലിയ ഞങ്ങളെ അനാഥരായി വിട്ടു പൊയ്ക്കളഞ്ഞു. മാര്‍ ഔസേപ്പ് സൂലാക്കയെ ആകട്ടെ പോര്‍ച്ചുഗീസ് വൈസ്രോയി കൂട്ടിക്കൊണ്ടുപോയി. അദ്ധേഹത്തോട് അവര്‍ എന്ത് ചെയ്തുവെന്ന് ഞങ്ങള്‍ക്ക് അറിവില്ല. ഞങ്ങള്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ കഴിയുന്നു; ഞങ്ങളുടെ തൊഴുത്ത് വൈധവ്യം അനുഭവിക്കുന്നു. ഞങ്ങള്‍ക്ക് മെത്രാന്മാര്‍ ഇല്ലെന്നും ഞങ്ങള്‍ അനാഥര്‍ ആണെന്നും മറ്റുമുള്ള ഞങ്ങളുടെ വിവരങ്ങള്‍ ധരിപ്പിച്ചുകൊണ്ട്, ഞങ്ങള്‍ മാര്‍ അബ്ദീശോയ്ക്ക് കത്തയച്ചു. അതിന്റെ ഫലമായി ആബൂന്‍ മാര്‍ അബ്ദീശോ മ്ശീഹായിലുള്ള സ്നേഹത്തെപ്രതി മാര്‍ അബ്രഹാമിനെ മെത്രാപോലീത്തയായി വാഴിച്ച് തന്റെയും പരിശുദ്ധ മാര്‍പാപ്പയുടെയും ശുപാര്‍ശകത്തുകളോടെ ഞങ്ങളുടെ പക്കലെയ്ക്കു അയച്ചു. വൈസ്രോയിയുടെ ആസ്ഥാനമായ ഗോവ പട്ടണത്തില്‍ അദ്ദേഹം എത്തിയപ്പോള്‍ വൈസ്രോയി അദ്ദേഹത്തെ ജയിലില്‍ അടച്ചെന്നു ഞങ്ങള്‍ കേട്ടു. അങ്ങനെ കര്‍ത്താവിന്റെ അജഗണം ചിതറിക്കപ്പെട്ടു; ചെന്നായ്ക്കള്‍ അവയെ ദയരഹിതമായി ആക്രമിച്ച് നശിപ്പിക്കുകയും ചെയ്തു.

ആകയാല്‍ ഞങ്ങളുടെ പരിശുദ്ധ പിതാവേ, ആടുകളുടെ ഇടയന് കണക്കു ബോധിപ്പിക്കുവാന്‍ അങ്ങേയ്ക്ക് സാധിക്കുമോയെന്നു അങ്ങുതന്നെ തീരുമാനിക്കുക. അജഗണത്തോട് കരുണകാണിക്കുവാന്‍ ഭയമില്ലെങ്കില്‍, മ്ശീഹായുടെ സ്നേഹത്തെപ്രതി പോര്‍ച്ചുഗീസ് വൈസ്രോയിക്ക് ഈ കൃസ്ത്യാനികളുടെ മനോഭാവവും അവസ്ഥയും സൂചിപ്പിച്ചുകൊണ്ട് ഒരു കത്ത് കൊടുക്കുന്നതില്‍ വീഴ്ച്ചവരുത്തരുത്.
മാര്‍ അബ്ദീശോ നാലാമന്‍ മാറോന്‍ ബാവ


പാത്രിയാര്‍ക്ക മുന്‍കാലങ്ങളില്‍ ഞങ്ങളുടെ പക്കലേയ്ക്ക് മെത്രാന്മാരെ അയച്ചുതന്നിരുന്നതുപോലെ അഞ്ചു മെത്രാന്മാരെ ഞങ്ങള്‍ക്ക് അയച്ചുതരുവാന്‍ ഞങ്ങളുടെ പാത്രിയാര്‍ക്കീസിന് ഒരു കത്തെഴുതി ശുപാര്‍ശ ചെയ്താലും . പോര്‍ച്ചുഗീസുകാരുടെ അധീനതയ്ക്ക് പുറത്തായി, ഒരു പറങ്കിക്കും എത്തിനോക്കുവാന്‍ സാധിക്കാത്ത സ്ഥലത്ത് ധാരാളം ആളുകള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വളരെ വര്‍ഷങ്ങളായി മാമോദീസ്സയും കുര്‍ബാനയും ലഭിക്കുന്നില്ല. ഞങ്ങളുടെ ഇടയില്‍ ആയിരുന്നപ്പോഴും മാര്‍ ഏലിയായ്ക്കും മാര്‍ ഔസേപ്പിനും മാര്‍ അബ്രഹാമിനും അവരുടെ പക്കലെത്തുവാന്‍ കഴിഞ്ഞില്ല.

ആയതിനാല്‍ പിതാവേ, ഈശോമ്ശീഹായുടെ തിരുവിലാവില്‍ നിന്നൊഴുകിയ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ട ഈ അജഗണത്തിന്റെ പാപത്തിനു ഞങ്ങള്‍ ഉത്തരവാദികളല്ല എന്ന് അങ്ങ് അറിയുന്നുവല്ലോ; എന്തെന്നാല്‍ അങ്ങാണ് എല്ലാ കൃസ്ത്യാനികളുടെയും പിതാവ്. ആയതിനാല്‍, ഉചിതമാംവിധം അങ്ങയുടെ അജഗണത്തോടുകൂടെ രാജ്യം പ്രാപിക്കുന്നതിനും കര്‍ത്താവില്‍ ഏറ്റം നന്നായി വ്യാപരിക്കുന്നതിനും അങ്ങേയ്ക്ക് കഴിയട്ടെ.

ഇന്ത്യയിലെ അംഗമാലി പട്ടണത്തില്‍ നിന്നും; ഗ്രീക്ക് വര്‍ഷം 1889; മ്ശീഹാക്കാലം 1578. "

അബ്രഹാം റീശ് ബന്ദര്‍
യൌസേപ്പ് റീശ് ബന്ദര്‍ 
ഗീവര്‍ഗ്ഗീസ് റീശ് ബന്ദര്‍ 
Sources:

܀Genuinae relationes inter Sedem apostolicam et Assyriorum orientalium seu Chaldaeorum ecclesian, Samuel Giamil, p 85-86.

܀ഇന്ത്യയുടെ മെത്രാപൊലീത്ത: മാര്‍ അബ്രഹാം, ജി.ചേടിയത്ത്-ജി.അപ്പാശ്ശേരി, p23-24.

Monday, 5 September 2016

മാർ ദിവന്നാസിയോസ് ഒന്നാമന്റെ (ആറാം മാര്‍തോമ്മയുടെ) പുനരൈക്യ അപേക്ഷയുടെ നക്കൽ

ഡോക്ടർ ജൊസഫ് കരിയറ്റി മുഖേന റോമിൽ സമർപ്പിക്കുവാൻ എഴുതി ഉണ്ടാക്കിയ മാർ ദിവാൻസിയോസിന്റെ പുനരൈക്യപേക്ഷയുടെ ആദ്യ നക്കൽ (First draft ) താഴെ ചേർക്കുന്നു. ഡോക്ടർ കാരിയാറ്റി റോമിൽ സമർപ്പിച്ച പുനരൈക്യ അപേക്ഷയായി ഇതിനെ പല ചരിത്രകാരനും തെറ്റിദ്ധരിച്ചു ഉദ്ദരിച്ചിട്ടുണ്ട്. മാർ ദിവന്നാസിയോസ് ഒന്നാമന്റെ കൈയൊപ്പോടുകൂടിയതും വത്തിക്കാൻ ആർകെവില്‍ സൂക്ഷിക്കുന്നതുമായ യഥാർത്ഥ പുനരൈക്യ അപേക്ഷ മലങ്കര അപ്പോളോജെറ്റിക്സ്‌ പ്രസിദ്ധീകരിച്ച "മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ മാര്‍ പിയൂസ് ആറാമന്‍ മാര്‍പാപ്പയ്ക്ക് എഴുതിയ പുനരൈക്ക്യാപേക്ഷ" എന്ന ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്.



മാർ ദിവന്നാസിയോസിന്റെ പുനരൈക്യ അപേക്ഷയുടെ നക്കൽ


"ലോകത്തിൽ ഉള്ള പള്ളികൾ ഒക്കയുടെയും മാതാവാകുന്നു എന്ന ശുദ്ധ റോമാപള്ളിയുടെ തലവനാകുന്ന മിശിഹായുടെ സ്ഥാനത്തിൽ ഇരിക്കുന്ന എത്രയും ശുദ്ധമാക്കപ്പെട്ട ഞങ്ങളുടെ ബാവായും അച്ഛനുമായിരുന്ന മാർ പിയോസ്‌ ( ആറാം പീയൂസ് മാർപാപ്പ ) പാപ്പയുടെ തിരുമനസിൽ ബോധിപ്പാൻ എഴുതുന്നത്.

കെൽപ്പിക്ഷയപെട്ട ദിവന്നാസിയോസ് മെത്രാപോലിത്ത ആയ ഞാൻ മുൻപിൽ മലയാളത്തിന്റെ തോമ എപ്പിസ്കോപ്പാ എന്ന പേരും കൈയേറ്റിരുന്നു. ശുദ്ധ റോമാ പള്ളിയുടെ വിശ്വാസത്തിനു പുറമെ കിഴക്കിനടുത്ത കൽദായ സുറിയാനികരുടെയും യാക്കോബായക്കാരുടെയും വിശ്വാസത്തിൽ വിശ്വസിച്ചിരുന്നു. മുൻപിൽ കൈകൊണ്ടിരുന്ന ചെറിയ പട്ടങ്ങളും വലിയ പട്ടങ്ങളും മെത്രാന്റെ സ്ഥാനങ്ങളും പട്ടങ്ങയുള്ളതല്ലന്നു ഞാൻ അറികകൊണ്ടും യാക്കോബായക്കാരൻ മെത്രാപ്പോലീത്തയുടെ കൈയാലേ പട്ടവും മെത്രാന്റെ സ്ഥാനവും രണ്ടാമതു ഞാൻ കൈയേൽക്കുകയും ചെയ്തു. ഇപ്പോൾ തമ്പുരാന്റെ കടാക്ഷത്താലും ശുദ്ധ റോമാപള്ളിയുടെ വിശ്വാസമത്രെ പട്ടങ്ങ ഉള്ളതാകുമെന്നും ഈ വിശ്വാസം കൈകൊള്ളുന്നില്ല എന്ന ആത്മാവുകൾ ഒക്കെയും രക്ഷ ഇല്ലന്നും പട്ടങ്ങയാലേ ഞാൻ അറികകൊണ്ടും കൊടുങ്ങലൂർ രൂപതയുടെയും കൊച്ചി ഇടവകയുടെയും മേല്പട്ടക്കാരനോട് എൻ്റെ മനസ്സ് ഞാൻ പരസ്യ പെടുത്തി അറിയിക്കുകയും ശുദ്ധ റോമാ പള്ളിയുടെ വിശ്വാസത്തിൽ എന്നെയും എനിക്ക് കീഴ്പെട്ടിരിക്കുന്ന ജനം 50000 പേരോളം ഉള്ളവരെയും ചേർപ്പിക്കണമെന്നും റോമാ വിശ്വസിക്കുന്ന പട്ടക്കാരെയും മാപ്പിളമാരെയും പറഞ്ഞറിയിച്ചാരെയും ഈ രൂപതയുടെ യജമാനന്മാരെ എൻ്റെ അപേക്ഷ കൈക്കൊണ്ടില്ല എന്നു തന്നെയല്ല മെത്രാപോലിത്ത ആയിരിക്കുന്ന ഞാൻ അല്മേനി ആയിരുന്നുംകൊണ്ട് ശുദ്ധപള്ളിക്കു വഴക്കം ചെയ്യണമെന്നും അവർ പറകയും ചെയ്തു.



ഇതു കേട്ടാറെ ഇടതുട്ടുകാരിൽ ഒരുത്തൻ ശുദ്ധപള്ളിക്കു വഴക്കം ചെയ്യുവാൻ മനസ്സായാൽ വെളിവോടുകൂടെ അവനെ കൈകൊള്ളുവാൻ കാവ്യരെകുടെയും. മിശിഹായുടെ പടിതുതിൽ വരുത്തുവാനായിട്ടു അപേക്ഷിച്ച അച്ഛസുഖത്തിന്റെ സിംഹാസനത്തിൽനിന്നും യാത്രയാക്കപ്പെട്ട മേല്പട്ടക്കാരെ എന്തുകൊണ്ട് ഈ വണ്ണം പറഞ്ഞതെന്ന് വിചാരിച്ചാറെ എനിക്ക് വളരെ ദുഖമാകുകയും ചെയ്തു. വിശേഷിച്ചു ഈ മേല്പട്ടക്കാരുടെയും അവരുടെ പാതിരിമാരുടെയും കാരണത്താൽ മലയാളത്തിലുള്ള പട്ടങ്ങയുള്ള വിശ്വാസക്കാർക് ഏറിയ ഉതപ്പുകളും കുറവുകളുംഉണ്ടാക്കുകയും ചെയുന്നു. അതെന്തന്നാൽ ഒരു മേല്പട്ടക്കാരൻ കെട്ടുന്നതു മറ്റേ മേല്പട്ടക്കാരൻ അഴിക്കുന്നു. ഒരു മേല്പട്ടക്കാരൻ അഴിക്കുന്നതു മറ്റേ മേല്പട്ടക്കാരൻ കെട്ടുന്നു. അവരുടെ നടപടികളുടെ അവസ്ഥ തമ്പുരാൻ തന്നെ അറിഞ്ഞിരിക്കുന്നു. അങ്ങേ അച്ഛസുഖത്തിൽ ഇതൊക്കെയും ബോധിപ്പിപ്പാൻ എനിക്കു വളരെ ശങ്ക തന്നെയാകുന്നു. ഇതുകാരണത്താൽ ഞാനും ശുദ്ധപള്ളിക്കു വഴക്കമുള്ള മലയാളത്തിലുള്ള പട്ടക്കാരും വിശ്വാസക്കാരും കൂടി വിചാരിച്ചു ഞങ്ങളുടെ ആവലാതികളും സങ്കടങ്ങളും ശുദ്ധ സിംഹാസനത്തിങ്കൽ എത്തിക്കേണ്ടതിനു ഉടയതമ്പുരാന്റെ സഹായത്താലേ അങ്ങേ അച്ഛസുഖം കൈകൊണ്ടിരിക്കുന്ന പത്രോസിനടുത്ത സിംഹാസനത്തിന്റെ മുഷ്കരത്ത്തിൽ നിന്നു കല്പിച്ചുവരുന്ന ഗുണങ്ങളാലെ ഞങ്ങൾക്കു തണുപ്പും രക്ഷയും ഉണ്ടാകേണ്ടിട്ടും ബ. കാരിയാറ്റിൽ യൗസേപ് മൽപനേയും പാറേമ്മാക്കൽ തോമാകത്തനരച്ഛനും ശുദ്ധ സിംഹാസനത്തിങ്കൽ യാത്രയാകുന്നു. കാവ്യരാജാവിന്റെ ഇടയിൽ കിടക്കുന്ന ഞങ്ങൾ പാവപ്പെട്ടവരും പിച്ചക്കാരും ആകകൊണ്ടു ഞങ്ങൾ പലരും കൂടി ചിലവിനെടുത്തു കൊടുത്തത്ര അങ്ങേ അച്ഛസുഖത്തിങ്കൽ ഇവരെ യാത്രയാകുന്നത്. ഇതിനെകൊണ്ട് കെൽപി ക്ഷയപെട്ട മെത്രാപ്പോലീത്താ ആയ ദിവന്യാസ്യോസായ ഞാൻ അങ്ങേ ശുദ്ധതയോട് അപേക്ഷിക്കുന്നതെന്തന്നാൽ അങ്ങേ സിംഹാസനത്തിങ്കൽ യാത്രയാക്കുന്ന പട്ടക്കാരെ അപേക്ഷിക്കുന്ന അപേക്ഷകൾ കൈക്കൊണ്ടു എൻ്റെ ദോഷങ്ങളും കുറ്റങ്ങളും പൊക്കി എന്നെയും എൻ്റെ കീഴിലുള്ള ജനങ്ങളേയും ശുദ്ധ റോമ്മാ പള്ളിയുടെ സഭകൂട്ടത്തിൽ ഒന്നിപ്പിച്ചു കൊള്ളുകയും വിശേഷിച്ചു ഞങ്ങളുടെ സുറിയാനി പേച്ചുകൾ കുറവുതീർത്തു ഞങ്ങളെ പഠിപ്പിക്കേണ്ട ത്തിനു നല്ലവണ്ണം സുറിയാനി അറിയാവുന്നവരിൽ നാലു മലപ്പന്മാരെ ഇവരോടുകൂടി അയക്കുകയും വേണം. യജമാനന്മാരുടെ കിഴ്‌വഴങ്ങി ചെല്ലുന്ന പട്ടങ്ങയുള്ള വിശ്വാസകരെ ഒക്കെയും പരിപാലനത്തിനും ഒരു യജമാനനെ കല്പിക്കുകയും വേണം. ശേഷം സങ്കട പ്രകാരങ്ങളൊക്കയും ഞങ്ങളയകുന്ന പട്ടക്കാരെ അങ്ങേ അച്ഛസുഖത്തിങ്കൽ ബോദിപ്പിക്കുകയും ചെയും. അപ്പോഴോ അച്ചന്മാരുടെ അച്ഛനും ഇടയന്മാരുടെ ഇടയനും ആയിരിക്കുന്ന ഞങ്ങളുടെ ബാവായെ ഇടയാനില്ലാത്ത ആടുകളെപോലെയും അച്ഛനില്ലാത്ത അടിയരെപോലെയും ഞങ്ങളായിരിക്കകൊണ്ടു ഞങ്ങളുടെമേൽ അനുഗ്രഹിച്ചു ഞങ്ങളുപേക്ഷിച്ച സഹായങ്ങളൊക്കയും ഞങ്ങൾക്കു ചെയ്തുതരണമെന്നും വീണ്ടും ഞാൻ അപേക്ഷിക്കുന്നു. നന്മ അന്വേഷിച്ചു പുറപ്പെട്ട തെളിവാലെ ദോഷത്താളരെ തൻറെ ശങ്കകൾ വിളിക്കുന്ന എന്ന മിശിഹായുടെ പേർകൊള്ളോൻ ആയിരിക്കുന്നു എന്നു ഞങ്ങളുടെ ബാവായെ, മിശിഹാതമ്പുരാന്റെ പങ്കപ്പാടെകുറിച്ചും കുരിശുമരണത്തെക്കുറിച്ചും മലയാളത്തിലുള്ള ആരുമൊരുമില്ലാത്ത ജനങ്ങളായിരിക്കകൊണ്ടു ഞങ്ങളുടെ അപേക്ഷ കൈകൊണ്ട് ദോഷങ്ങളെ പൊക്കി ഞങ്ങളെ രക്ഷിക്കുകയും ചെയ്യണമെന്നു ഞങ്ങളപേക്ഷിക്കുന്നു.
1778 ആം കാലം മീനം 10 ആം തീയതി എഴുതി. "


Sources :-
܀പുനരൈക്ക്യ രേഖകള്‍, റവ.ഡോ.സില്‍വസ്റ്റര്‍ കാഞ്ഞിരമുകളില്‍ ഓ.ഐ.സി.
܀തോമസ് ഇഞ്ചക്കലോടി, ആർച്ചു ബിഷപ്പ് മാർ ഈവാനിയോസ്, (ഒന്നാം ഭാഗം ) തിരുവനന്തപുരം, 1953, പേജ് 220 -222.

Sunday, 4 September 2016

മാര്‍ ദിവന്നാസിയോസ് ഒന്നാമനും കരിയാറ്റില്‍ ജോസഫ് മല്‍പ്പാനും : വര്‍ത്തമാന പുസ്തകത്തിലെ ഏടുകള്‍

കൂനന്‍ കുരിശും പുത്തെങ്കൂര്‍ വിഭാഗവും

കൂനന്‍ കുരിശു സത്യത്തിനു ശേഷം മലങ്കരയിലെ മാര്‍തോമ്മ നസ്രാണി സമുദായം രണ്ടു വിഭാഗങ്ങളായി വേര്‍പിരിഞ്ഞു. യാക്കോബായ മെത്രാന്മാരെ സ്വീകരിച്ച പുത്തെങ്കൂര്‍ സമൂഹവും പഴയ വിശ്വാസത്തില്‍ നിലനിന്ന പഴയകൂര്‍ വിഭാഗവും.

1772ല്‍ മാര്‍ ദിവന്നാസിയോസ് എന്ന നാമത്തില്‍ വാഴിക്കപെട്ട മാര്‍ തോമ ആറാമന്‍ ആര്‍ക്കദ്യാക്കോന്‍ ആയിരുന്നു പുത്തെങ്കൂര്‍ വിഭാഗത്തില്‍ ആദ്യമായി മെത്രാന്‍ പട്ടം ലഭിച്ച സഭാധികാരി. 

മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍ (മാര്‍ തോമ ആറാമന്‍)

കുറവിലങ്ങാട്‌ പകലോമറ്റം കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഒരു പഴകൂര്‍ വിഭാഗക്കാരന്‍ അഥവാ കത്തോലിക്കന്‍ ആയിരുന്നു. പിന്നീടാണ് പുത്തെന്കൂര്‍ വിഭാഗത്തില്‍ ചേരുന്നതും. അമ്മാവനായിരുന്ന മാര്‍തോമ്മ അഞ്ചാമനു പിന്‍ഗാമിയായി വാഴിക്കപെട്ടതും.

Mar Dionysius I (Mar Thoma VI)

പഴയകൂര്‍ വിഭാഗവുമായും കത്തോലിക്ക സഭയുമായും പുനരൈക്ക്യത്തിനായി ശ്രദ്ധേയമായ പരിശ്രമങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു മാര്‍ ദിവന്നാസിയോസ് ഒന്നാമന്‍. അദ്ദേഹം പഴയകൂര്‍ വിഭാഗത്തിലെ പ്രമുഖ നേതാവും പണ്ഡിതനുമായിരുന്ന കരിയാറ്റില്‍ ജോസഫ് മല്പ്പാനെ നിരണത്തെയ്ക്ക് ക്ഷണിക്കുകയും പുനരൈക്ക്യ അപേക്ഷ കൈമാറുകയും ചെയ്തു.

പഴയകൂര്‍ വിഭാഗത്തില്‍ പ്രോപ്പഗാന്ത-പദ്രവാദോ മിഷണറിമാര്‍ മൂലമുണ്ടായിരുന്ന പ്രശ്നങ്ങള്‍ മൂലം അംഗമാലിയില്‍ യോഗം ചേര്‍ന്ന് കരിയാറ്റി മല്‍പ്പാനെയും പാറമാക്കല്‍ തോമാ കത്തനാരെയും റോമിലേക്ക് പ്രശ്നനിവാരണത്തിനു അയക്കുവാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ വരാപ്പുഴ അധികാരികളുടെ സ്വാധീനത്തോടെ ആ ആലോചനകള്‍ നിഷ്പ്രഭമായി.

Malpan Mar Joseph Kariyattil

ആ സമയത്താണ് മാര്‍ ദിവന്നാസിയോസിന്റെ പുനരൈക്ക്യ അപേക്ഷ ലഭിക്കുന്നത് അതോടെ റോമിലേക്ക് പോകുവാന്‍ കരിയാറ്റി മല്‍പ്പാന്‍ തീര്‍ച്ചയാക്കുകയും അതനുസരിച്ച് പാറമാക്കല്‍ തോമാ കത്തനാര്‍, രണ്ടു വൈദീക വിദ്യാര്‍ഥികള്‍ എന്നിവരോടൊപ്പം റോമിലേക്ക് തിരിക്കുകയും ചെയ്തു. 

തോമാ പാറമാക്കലിന്റെ വര്‍ത്തമാനപുസ്തകം

മലങ്കര നസ്രാണികളുടെ ചരിത്രത്തിലെ ശ്രദ്ധേയമായഒരു ഗ്രന്ഥമാണു ഗവര്‍ണ്ണര്‍ പാറമാക്കല്‍ തോമാ കത്തനാരുടെ വര്‍ത്തമാന പുസ്തകം എന്ന വിഖ്യാത യാത്രാവിവരണ ഗ്രന്ഥം. മാര്‍ ദിവന്നാസിയോസ് ഒന്നാമന്റെ
Governor Thomas Paremmakkal
അപേക്ഷ അനുസരിച്ച് കരിയാറ്റി മല്പ്പാനും (പിന്നീട് മെത്രാപോലീത്ത) പാറമാക്കല്‍ കത്തനാരും (പിന്നീട് ഗവര്‍ണ്ണര്‍ദോര്‍) നടത്തിയ ഐതിഹാസിക റോമായാത്രയുടെ വിവരണമാണ് 'വര്‍ത്തമാന പുസ്തകം'. ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി എഴുതപ്പെട്ട യാത്രാവിവരണം എന്ന ഖ്യാതിയും വര്‍ത്തമാന പുസ്തകത്തിനുണ്ട്.

വര്‍ത്തമാന പുസ്തകത്തില്‍ മലങ്കരയില്‍ സംഭവിച്ചിരുന്ന കാര്യങ്ങള്‍ നര്‍മ്മരസത്തോടെയും എന്നാല്‍ കാര്യമാത്ര വിചിന്തനത്തോടെയും പാറമാക്കല്‍ വ്യക്തമാക്കിയിരിക്കുന്നു.



മാർ ദിവന്നാസിയോസ് ഒന്നാമന്റെ പുനരൈക്യപരിശ്രമങ്ങൾ, ഡോ. കാരിയാറ്റിയുമായി ആലോചന.


മാർ ദിവന്നാസിയോസ് ഒന്നാമൻ (ആറാം മാർത്തോമാ) സാധുവായ മെത്രാഭിഷേകം സ്വീകരിച്ചശേഷം കത്തോലിക്കാ സഭയുമായി ഐക്യപ്പെടുവാൻ 1775 - യിൽ കരിയാറ്റിൽ ജോസഫ് മല്പാൻ വഴി കൊച്ചി വികാരി അപ്പസ്തോലികയായി നിയമിതനായ ഫ്രാൻസിസ് സാലിസിനോട് അന്വേഷിച്ചു. ഇതേക്കുറിച്ചു പുരാതന യാത്രാവിവരണ ഗ്രന്ഥമായ 'വർത്തമാനപുസ്തക'ത്തിൽ പറയുന്നു. മാർ ദിവന്നാസിയോസിന്റെ പുനരൈക്യവാഞ്ച ഇവിടെ വ്യക്തമാകുന്നു.

"നിരണത്തിൽ മാർ തോമ മെത്രാൻ സല്ലെസ് മെത്രാനു ആലങ്ങാട്ടു കുറി എഴുതി അയച്ചു എന്നതിന്മേൽ "

പഴേ കാലങ്ങളിൽ മാർ പ്രാഞ്ചിസ്‌കോസ്‌ ഗാർസ്യ എന്ന കൊടുങ്ങലൂർ മെത്രാപോലിത്ത മലങ്കരെ വാഴുന്ന നാളുകളിൽ ഒരു സുറിയാനിക്കാരൻ മെത്രാനെ പൗലീസ്തക്കാരാരുടെ വിചാരത്താൽ പറങ്കിമാർ കടലിൽ കെട്ടിത്താഴ്ത്തി എന്നു കേള്കാകൊണ്ട് മലങ്കരയുള്ള നസ്രാണികൾ എല്ലാവരും മട്ടാഞ്ചേരിയിൽ കൂടി പൗലസ്ത്യക്കാരേറെക്കണ്ട്അനുസരിച്ചു അവരുടെ കീൽ ഇരികുകയില്ലന്നു സത്യം ചെയ്‌തു ഉറപ്പിച്ചതിന്റെശേഷം എല്ലാവരും ആലങ്ങാട്ടു കൂടി മാര്പാപ്പടെ നാമത്തിൽ ഒപ്പിട്ടുകണ്ട ഒരു കള്ളസാധനത്തിന്റെ ശക്തിയാൽ പന്ത്രണ്ടു പട്ടക്കാരാരുകൂടി അന്നു മലങ്കര ഇടവകയുടെ അർക്കദിയാക്കോൻ ആയിരുന്ന കുരവലങ്ങാട്ടു പള്ളി ഇടവകക്കാരൻ പള്ളിവീട്ടിൽ തോമ്മാകത്തനാരെ മലങ്കര ഇടവകയുടെ മെത്രാനായി തിരഞ്ഞെടുത്ത വാഴ്ചയും തികച്ചതിന്റെ ശേഷം കുറെനാൾ ഇങ്ങനെ പട്ടാ ങ്ങയായ വാഴിച്ച ഇല്ലാത്ത മെത്രാന്റെ കീഴ്പ്പള്ളി ഒക്കെയും ഇരുന്നതിന്റെ ശേഷം കർമല്ലീത്ഥകാർ ഹേരപോലീസെന്ന നാട്ടിന്റെ മെത്രാൻ മലങ്കര വന്ന നസ്രാണികളുടെ ഇടതുണ്ടായ ഈ പാവുത്തി തീർക്കണമെന്നിട്ടു റോമയിൽ നിന്നും തനിക്കുണ്ടായിരുന്ന മുഷ്കരത്വത്തിനു തക്കവണ്ണം പന്തിരണ്ടു പാറ്റകരരുകൂടി വാഴിച്ച മാർത്തോമാ അർക്കദിയാക്കോനെത്തന്നെ പട്ടങ്ങയായി വാഴിച്ച മലങ്കരക്കു വികാരി അപ്പസ്‌തോലിക്ക ആയിട്ടു കല്പിക്കണമെന്നു നിശ്ചയിച്ച അയാളെ വിളിപ്പിച്ചറെ വരുവാൻ മനസില്ലായിമകൊണ്ടേ കുറവലങ്ങാട്ടു കുറവിലങ്ങാട്ടു ഇടവകയിൽനിന്നു തന്നെയുള്ള പനങ്കുഷകൾ ചാണ്ടിക്കത്തനാരെ മെത്രാനായിട്ടു വാഴിച്ച മലങ്കര ഇടവക അദ്ദേഹത്തിനു കൈയാളിച്ചതിന്റെ ശേഷം അദ്ദേഹത്തിന്റെ പ്രേയനവും ശ്രമവുംകൊണ്ട് പാവുത്തിപെട്ട തിൽ പല പള്ളിക്കാരാരു തങ്ങൾക്കുണ്ടായ അയർച്ച അറിഞ്ഞ വലതുട്ടിൽ തിരിഞ്ഞുവെങ്കിലും ആയതിൽ പല പള്ളിക്കാരാരും മുൻപിൽ തങ്ങൾ പിടിച്ച പ്രതിജ്ഞയിൽത്തന്നെ നിന്നു പന്തിരണ്ടു പട്ടക്കാരാരുകുടി വാഴിച്ച അർക്കദിയാക്കോൻറെ കീൽത്തന്നെ തങ്ങളുടെ മെത്രാനായിട്ടു നിന്നു അനുസരിച്ചു വരികകൊണ്ട് അന്നുതൊട്ടു ഇന്നയാളും ആ സ്ഥാനം മലങ്കര കാത്തുവരികയും ചെയ്‌തു. 



എന്നാൽ നമ്മുടെ ഈ കാലങ്ങളിൽ കുറവലങ്ങാട്ടു ബഹുമാനപെട്ട തറവാട്ടകുന്ന പള്ളിവീട്ടിൽ പിറന്നു പടുത്തവും ഇരിപ്പമുള്ള ആയിപുകത്തനാര് ഈ സ്ഥാനത്തിൽ കരേറ്റി യതിനുശേഷയം തൻറെ കരണവന്മാർക്കും തനിക്കുമുണ്ടായിരുന്ന പട്ടങ്ങയായ കൈവെപ്പിന്റെ കുറച്ചിൽ അറിഞ്ഞു തൻറെ കരണവരായിരുന്ന കഴിഞ്ഞ മാർത്തോമ്മാ മെത്രാനും ആസ്യയിൽനിന്നു വന്ന മെത്രാന്മാരും തങ്ങളിൽ ഉണ്ടായിരുന്ന അയർപ്പു പറഞ്ഞൊഴിഞ്ഞു താൻ അവരിൽനിന്നു പട്ടങ്ങയായ കൈവെപ്പു കൈക്കൊള്ളുകയും ചെയ്‌തു. ഇതിന്റെ ശേഷം താൻ അറിവുള്ള ആളാകകൊണ്ടും ലോക ബഹുമാനത്തേക്കിയാലും പട്ടങ്ങയായ വഴിയും തൻറെ ആത്മാവിന്റെ രക്ഷയും റോമയിൽ മാർപാപ്പ ആകുന്നു എന്നും രക്ഷപെടുവാൻ മനസൊള്ളവനോകയും ഈ വിശ്വാസത്തിൽകൂടിയെ മതിയാവു എന്നും അറിഞ്ഞതിനമ്പകം താൻ പാലയുഴവും ആയതിനു ശ്രമിക്കുകയും മാർ പ്ളേറെൻസിയസ് അറിയപോലീസ് എന്ന കാലം ചെയ്ത വികാരി അപ്പസ്തോലികയോടും അപേക്ഷിക്കുകയും ചെയ്തരെ തൻറെ സാദിക്കുകകൊണ്ടു ആയത്‌ സാധിപ്പാൻ എന്ത്‌ ഉപായമുള്ളൂവെന്ന് വിചാരിക്കുന്ന നേരത്തു സലോസ മെത്രാനും പത്രി മാരുമായിട്ടു പിണക്കമുണ്ടായെന്നും ആയതുകൊണ്ട് പള്ളികരര് ഒരുമ്പെട്ടുചെന്ന് മെത്രാനെ വാരാപ്പുഴനിന്നും ആലങ്ങാടിന് കൊണ്ടുപോയെന്നും ആയതിനു മുതൽ പെരായി ശ്രമിച്ചതു കരിയറിൽ മാല്പനാകുന്നുഎന്നും കേൾകകൊണ്ടും ഈ സംഗതിയിൽ കരിയറിൽ മേൽപ്പനോട് ശ്രമിച്ചാൽ തൻറെ അപേക്ഷ സാദിച്ചുകൊള്ളാമെന്നും താൻ നിർണത്തുചെന്നു കണ്ടു പറഞ്ഞെങ്കിൽ കരിയറിൽ മല്പാന് ഒരു സാധനവും മറ്റൊരു സാധനം സല്ലസ് മെത്രാനും എഴുതി നിരണത്തിനും ആലങ്ങാട്ടിനും ആളയകുകയും ചെയ്‌തു. 



എന്നാൽ മാർ തോമ്മാ മെത്രാൻ എഴുതി അയച്ച കുറി മെത്രാൻ കണ്ടാറെ വളരെ തെളിഞ്ഞില്ല. എങ്കിലും തനിക്കുള്ള ഉൽക്കളവുകൊണ്ടു ആ നേരത്തിൽ തൻറെ ഹൃദയ തിന്മ മുടികൊണ്ടു കരിയറിൽ മല്പാന്നെ നിരണത്തിനു അയക്കത്തക്കവണ്ണം നിശ്ചയിച്ചതിന്റെ ശേഷം കരിയറിൽ മെത്രാനു മല്പാൻ കൊടുത്ത പടിതുവമാകുന്നത് മാർത്തോമാ മെത്രാന്റെ മുൻപാകെ ചെന്നാൽ അയാളോട് ഒരു ആചാരം കാട്ടരുതെന്നും ഒരു കുത്തൽ കുടതയും വഴക്കം കൂടതയും അയാളുടെ മുൻപിൽ ഇരിക്കണമെന്നും അയാൾ ചോദിക്കുന്നതിനൊക്കയും കടുംയായിട്ടു ഉത്തരിക്കണമെന്നും ഇങ്ങനെയുള്ള പടിത്വങ്ങളും കൊടുത്തു കരിയറിൽ മല്പാനെ നിരണത്തിനും അയക്കുകയും ചെയ്‌തു."


Sources :-
 ܀ പാറേമ്മാക്കൽ ഗോവർണ്ണദോർ, വർത്തമാനപുസ്തകം ( എഡിറ്റർ മോൺ. തോമസ് മുത്തേടൻ ) തേവര, 1977 പേജ് 55-57.
܀ പുനരൈക്ക്യ രേഖകള്‍, റവ.ഡോ.സില്‍വസ്റ്റര്‍ കാഞ്ഞിരമുകളില്‍ ഓ.ഐ.സി.
܀  സീറോ മലങ്കര സഭ, റവ.ഡോ.സില്‍വസ്റ്റര്‍ കാഞ്ഞിരമുകളില്‍ ഓ.ഐ.സി.
܀ ഭാരത സഭാചരിത്രം, റവ.ഡോ.സേവിയര്‍ കൂടപ്പുഴ.
܀ J.Kollaparampil, Mar Dionysius the great of Malabar for the one True fold, OCP, Vol. XXX, (Rome 1964).