Wednesday, 31 August 2016

മാര്‍ ഇഗ്നാത്തിയോസ് അഹത്തള്ള ബാവയും മലങ്കര സഭയും

മലങ്കര സഭയിലെ കാതോലിക സത്യവിശ്വാസവും പോര്‍ച്ചുഗീസ് ഇടപെടലുകളും

പൌരസ്ത്യ സുറിയാനി സഭകളില്‍ ഒന്നായിരുന്ന മലങ്കരയിലെ മാര്‍തോമ്മ നസ്രാണികളുടെ നേതൃത്വം ആര്‍ക്കദ്യാക്കോന്‍ (Arch Deacon) എന്ന വൈദീക പ്രമാണിയും, ആത്മീയ നേതൃത്വം കല്‍ദായ കത്തോലിക്ക സഭയുടെ സിംഹാസനത്തില്‍നിന്നും അയച്ചിരുന്ന, പേര്‍ഷ്യന്‍ കത്തോലിക്ക മെത്രാന്മാരും ആയിരുന്നു നിര്‍വഹിച്ചിരുന്നത്.

മാര്‍ പീയൂസ് നാലാമന്‍ പാപ്പയാല്‍ അഭിഷക്തനായ മാര്‍ അവ്രഹാം മെത്രാന്‍ ആയിരുന്നു പ്രസ്തുത പേര്‍ഷ്യന്‍ സഭ അയച്ച അവസാന സുറിയാനി മെത്രാന്‍. അനേകകാലം മലങ്കരയെ കത്തോലിക്ക സത്യവിശ്വാസത്തില്‍ നയിച്ച മാര്‍ അബ്രഹാം 1597ല്‍ അംഗമാലിയില്‍ കാലം ചെയ്തു, മാര്‍ ഹോര്‍മീസ് പള്ളിയില്‍ കബറടങ്ങി.

അതിനു ശേഷം, വിവരമറിഞ്ഞ മാര്‍പാപ്പ മലങ്കരയിലെ സുറിയാനി ക്രൈസ്തവര്‍ക്ക് അവരുടെ ഇടയില്‍നിന്നും ഒരു മെത്രാനെ വാഴിച്ചു നല്‍കണം എന്ന് ഗോവയിലെ മെത്രാപോലീത്തയ്ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ അതിനു കടക വിരുദ്ധമായി 1599ല്‍ ഗോവയിലെ മെത്രാനായിരുന്ന അലക്സിസ് ദോം മെനേസിസും, പോര്‍ച്ചുഗീസ്കാരനായ ഫ്രാന്‍സിസ് റോസ് എന്ന വൈപ്പിന്‍കോട്ട സുറിയാനി അദ്ധ്യാപകനും ചേര്‍ന്ന് നസ്രാണികളുടെ മേലുള്ള അധികാരം തന്ത്രപൂര്‍വ്വം സ്ഥാപിച്ചെടുത്തു.

സുറിയാനിയും മലയാളവും നന്നായി കൈകാര്യം ചെയ്യുവാന്‍ അറിയുന്ന പ്രഥമ പോര്‍ച്ചുഗീസ് മെത്രാനായിരുന്ന ഫ്രാന്‍സിസ് റോസിന്റെ കീഴില്‍ വിശ്വാസികള്‍ സഹിഷ്ണുതയോടെ കഴിഞ്ഞു പോന്നിരുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തിനു ശേഷം സഭാനേതാവായിരുന്ന ആര്‍ക്കദ്യാക്കോനും മലങ്കരയിലെ പോര്‍ച്ചുഗീസ് മെത്രാന്മാരും തമ്മിലുള്ള കിടമത്സരങ്ങള്‍ ആരംഭിച്ചു.

പോര്‍ച്ചുഗീസ് മെത്രാന്മാരുടെ കീഴില്‍ കനത്ത ലത്തീന്‍വത്ക്കരണത്തിനു വിധേയരായ വിശ്വാസികള്‍ കല്‍ദായ പാത്രിയാര്‍ക്കീസിന് ഒരു സുറിയാനി മെത്രാനെ ലഭിക്കുവാന്‍ നിരന്തരം കത്തുകള്‍ അയച്ചുകൊണ്ടിരുന്നു.

മാര്‍ ഇഗ്നാത്തിയോസ് അഹത്തള്ള : കത്തോലിക്ക സഭയിലേക്ക് പുനരൈക്ക്യപെട്ട അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ്.

ഈ കാലത്ത് കല്‍ദായ പാത്രിയാര്‍ക്കീസിന്റെ അനുവാദത്തോടെ, അലക്സാണ്ട്രിയയിലെ പാത്രിയാര്‍ക്കീസിന്റെ സഹായത്തോടെ മലങ്കരയിലെത്തിയ പാത്രിയാര്‍ക്കല്‍ സ്ഥാനീയനായ മെത്രാനായിരുന്നു മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഹത്തള്ള ബാവ.

‘അഹത്തള്ള’ എന്ന അറബി വാക്കിന്റെ തത്തുല്യ സുറിയാനി പദമായ ‘യാഹ്ബ്ആലാഹ’യുടെ തര്‍ജ്ജിമയായ Adeodotus എന്ന പോര്‍ച്ചുഗീസ് നാമത്തിലാണ് പോര്‍ച്ചുഗീസുകാരുടെ ഇടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത്. സുറിയാനികള്‍ ആകട്ടെ ‘അഗ്നാത്തെയോസ്’ എന്ന് അദ്ദേഹത്തെ സംബോധനചെയ്തു.

ദാമാസ്ക്കസ്, എന്‍സ്, നിക്കോദോമിയ എന്നീ സ്ഥലങ്ങളുടെ ചുമതലയുള്ള യാക്കോബായ സഭയുടെ ദാമാസ്ക്കസ് മെത്രാപൊലീത്ത ആയിരുന്നു അദ്ദേഹം. മാര്‍ കുറിലോസ് അഹത്തള്ള എന്നറിയപ്പെട്ടിരുന്ന അദ്ദേഹം റോമിലെത്തി 1532ല്‍ മാര്‍ ഉര്‍ബന്‍ മാര്‍പാപ്പയില്‍ നിന്നും അധികാരപത്രങ്ങളോടെ ഫ്ലോറന്‍സ് കൌണ്‍സില്‍ യാക്കൊബായക്കാര്‍ക്കായി നിര്‍ദേശിച്ച വിശ്വാസപ്രഖ്യാപനം നടത്തി കത്തോലിക്ക സഭയിലേക്ക് പുനരൈക്ക്യപെട്ടു. മാര്‍പാപ്പ അതിനായി ഒരു പ്രത്യേക തിരുസംഘം കൂടി അധികാരപത്രങ്ങള്‍ മാര്‍ അഹത്തള്ളയ്ക്ക് നല്‍കി.

തിരികെ 1534ല്‍ സിറിയയിലെ ആലപ്പോയില്‍ എത്തിയ മാര്‍ അഹത്തള്ളായെ ഉടനടി യാക്കോബായ മെത്രാന്മാര്‍ കൂടി പാത്രിയാര്‍ക്കീസ് ആയി തിരഞ്ഞെടുത്തു. മാര്‍ ഇഗ്നാത്തിയോസ് അഹത്തള്ള എന്ന് അദ്ദേഹം നാമം സ്വീകരിച്ചു, ശേഷം നിഷ്ക്കാസിതനാക്കി അപമാനിക്കുകയും ദ്രോഹിക്കുകയും പേര്‍ഷ്യയിലെക്ക് നാട് കടത്തുകയും ചെയ്തു.
ദാമാസ്ക്കസ് അതിഭദ്രാസനത്തിന്റെ ചുമതലയില്‍ നിന്നും ഒഴിക്കനായിരുന്നു തന്ത്രപൂര്‍വ്വം പാത്രിയാര്‍ക്കീസ് ആയി തിരഞ്ഞെടുത്തതിനു ശേഷം ചതിവില്‍ നിഷ്ക്കാസിതനാക്കിയത്.

മാര്‍ അഹത്തള്ള മലയാളത്തേയ്ക്ക്

തുടര്‍ന്ന് അദ്ദേഹം പേര്‍ഷ്യയില്‍ നസ്രാണികളുടെ പൂര്‍വിക ആത്മീയ അദ്ധ്യക്ഷനായിരുന്ന കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസിന്റെ കീഴില്‍ ചില പള്ളികളുടെ വികാരിയായി സേവനം അനുഷ്ടിച്ചു. ശേഷം, റോമന്‍ കോണ്‍ഗ്രഗേഷന്റെ നിര്‍ദേശം ലഭിക്കാനായി കെയ്റോയിലേക്ക് പോയി. അവിടെയായിരിക്കുമ്പോള്‍ ആണ് മലങ്കരയിലെ പ്രശ്നങ്ങളെകുറിച്ച് അറിയുന്നതും, നസ്രാണി കൃസ്ത്യാനികള്‍ ഒരു സുറിയാനി മെത്രാന് വേണ്ടി പ്രയ്ഗ്നിക്കുന്ന വിവരവും അറിയുന്നത്. അലക്സാണ്ട്രിയന്‍ പാത്രിയാര്‍ക്കീസ് അദ്ദേഹത്തോട് മലങ്കരയിലേക്ക് പോകുവാന്‍ നിര്‍ദേശംവെച്ചു. അങ്ങനെ, അലക്സാണ്ട്രിയയിലെ പാത്രിയാര്‍ക്കീസിന്റെ സഹായത്തോടെ അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു. ഇതിനായി അദ്ദേഹം ബാബിലോണിയിലെ കത്തോലിക്ക പാത്രിയാര്‍ക്കീസില്‍ നിന്നും രേഖകള്‍ നേടുവാന്‍ ശ്രമം നടത്തിയിരുന്നതിനു തെളിവുകളുണ്ട്. അലക്സാണ്ട്രിയയിലെ പ്രസ്തുത പാത്രിയാര്‍ക്കീസ്, കൊപ്തിക് സഭയുടെ പാത്രിയാര്‍ക്കീസ് ആയിരുന്നോ അതോ ഗ്രീക്ക് സഭയുടെ പാത്രിയാര്‍ക്കീസ് ആയിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല!.

മൈലാപ്പൂരില്‍ എത്തിയ അഹത്തള്ളായെ പോര്‍ച്ചുഗീസുകാര്‍ തടവിലാക്കി, അദ്ദേഹത്തിന്റെ കൈവശം റോമില്‍ നിന്നും അച്ചടിച്ച, കത്തോലിക്ക സഭ അംഗീകരിച്ച അന്ത്യോഖ്യയിലെ മാറോനീത്ത സുറിയാനി കത്തോലിക്ക സഭയുടെ തക്സായും ഉണ്ടായിരുന്നു.

മൈലാപ്പൂര്‍ തടവിലാക്കപെട്ട മാര്‍ ഇഗ്നാത്തിയോസ് അഹത്തള്ളയെ പോര്‍ച്ചുഗീസുകാര്‍, നസ്രാണികളുടെ പ്രതിക്ഷേധം വകവെയ്ക്കാതെ ഗോവയിലേക്ക് മതവിചാരണയ്ക്കായി കൊണ്ടുപോയി, ശേഷം പോര്‍ച്ചുഗീസിലേക്ക് കൊണ്ടുപോവുകയും അവിടെനിന്നു കൂടുതല്‍ അന്വേക്ഷണങ്ങള്‍ക്കായി മീറായിലെ മെത്രാപൊലീത്തയോടോന്നിച്ചു റോമിലേക്ക് അയക്കുകയും ചെയ്തു. യാത്രാമദ്ധ്യേ ഫ്രാന്‍സിലെ പാരീസില്‍ വെച്ച് അദ്ദേഹം കാലംചെയ്തു.

മാര്‍ അഹത്തള്ളയെ കൊച്ചികടലില്‍ മുക്കിക്കൊന്നു എന്നൊരു വിശ്വാസം ഇന്ന് ചിലരുടെ ഇടയില്‍ നിലനില്‍ക്കുന്നു, എന്നാല്‍ അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.

മാര്‍ അഹത്തള്ളയുടെ കത്തോലിക്ക വിശ്വാസം

യാക്കോബായ സഭയുടെ ദമാസ്ക്കാസ് ഭദ്രാസന അദ്ധ്യക്ഷനായിരുന്ന മാര്‍ കൂറിലോസ് അഹത്തള്ള, കത്തോലിക്ക വിശ്വാസവും സഭയുമാണ് ശെരിയെന്നു ബോധ്യമായി തന്റെ സത്യവിശ്വാസം ഏറ്റുപറഞ്ഞു കത്തോലിക്കസഭയിലേക്ക് പുനരൈക്ക്യപ്പെട്ടു, മാര്‍ അഹത്തള്ള അയച്ച കത്തുകള്‍, അദ്ദേഹത്തിന്റെ പക്കല്‍ നിന്നും കണ്ടെടുത്ത മാറോനീത്ത കത്തോലിക്ക സഭയുടെ തക്സ, കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസുമായുള്ള ബന്ധം, അദ്ദേഹത്തിന്റെ പുനരൈക്ക്യത്തിനായി നടത്തിയ നടപടികളുടെ രേഖകള്‍ ഇവയെല്ലാം അദ്ദേഹം തികഞ്ഞ കത്തോലിക്കാ സത്യവിശ്വാസി ആയിരുന്നു എന്നതിന് ഉത്തമ തെളിവുകളാണ്.

നിരന്തരമായ പീഡനങ്ങള്‍ അദ്ദേഹത്തെ സത്യത്തില്‍ നിന്നും പരിശുദ്ധ കത്തോലിക്ക തിരുസഭയില്‍ നിന്നും അകറ്റിയില്ല. മലങ്കര നസ്രാണികളുടെ ചരിത്രത്തില്‍ എന്നും വിരാജിക്കുന്ന വീരോചിത ചരിത്രമാണ് മഹാനായ മാര്‍ ഇഗ്നാത്തിയോസ് അഹത്തള്ള ബാവയുടെത്. അന്ത്യശ്വാസം വരെ സത്യവിശ്വാസം കാത്തുപാലിച്ച പരിശുദ്ധ പിതാവിന്റെ ജീവിതം മലങ്കര പുനരൈക്ക്യ പ്രസ്ഥാനത്തിനും എന്നും അഭിമാനാര്‍ഹമാണ്.

കത്തോലിക്ക സഭാ വിശ്വാസത്തിനായി ത്യാഗങ്ങള്‍ സഹിച്ച് മരണംവരെ നിലകൊള്ളുകയും നസ്രാണികളുടെ വിശ്വാസ സംരക്ഷണത്തിനായി പ്രയ്ഗ്നിക്കുകയും ചെയ്ത പരിശുദ്ധനായ മാര്‍ ഇഗ്നാത്തിയോസ് അഹത്തള്ള ബാവ മൈലാപൂരില്‍ നിന്നും മാര്‍തോമ്മ നസ്രാണികള്‍ക്ക് അയച്ച കത്ത്.

മാര്‍ അഹത്തള്ള മലങ്കരയിലെ നസ്രാണികള്‍ക്ക് അയച്ച കത്ത്.

“ഇന്ത്യയുടെയും ചൈനയുടെയും പാത്രിയാര്‍ക്കീസ് ആയ ഞാന്‍ നിങ്ങളുടെ ദിക്കില്‍നിന്നും ഇവിടെ വന്നിട്ടുള്ള വൈദീകര്‍ മുഖേന ഒരെഴുത്ത് അയക്കുന്നു. നിങ്ങള്‍ ഈ കത്ത് സൂക്ഷ്മതയോടെ വായിച്ച ശേഷം രണ്ടു വൈദീകരെയും നാല്പതു വിശ്വാസികളെയും എന്റെ പക്കലേയ്ക്ക് അയക്കണം. എന്റെ വരവിനു തടസം നേരിടാതിരിക്കുവാന്‍ തക്കവണ്ണം കഴിയുന്ന വേഗത്തിലും വേണ്ടുന്ന ജാഗ്രതയോടുംകൂടെ നിങ്ങള്‍ അവരെ അയക്കണം.. എന്റെ മക്കളെ! വരുവിന്‍. എന്റെ വാക്കുകളെ ശ്രവിപ്പിന്‍! സമസ്ത അധികാരങ്ങളുമുള്ള നമ്മുടെ നാഥനായ ഇഗ്നേഷ്യസ് മാര്‍പാപ്പയില്‍ നിന്ന് എല്ലാ അധികാരങ്ങളും എനിക്ക് നല്‍കപ്പെട്ടിരിക്കുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. മൈലാപ്പൂര്‍ പട്ടണത്തില്‍ പരിശുദ്ധ ദൈവമാതാവായ മാറിയാമിന്റെ നാമത്തില്‍ ഞാന്‍ എത്തിയിരിക്കുന്നുവെന്നു വൈദീകരും ശെമ്മാശന്‍മാരും ജനപ്രതിനിധികളുമായ നിങ്ങളെല്ലാവരും അറിഞ്ഞുകൊള്ളുവിന്‍.”


Sources:-
܀ Archivium Sacrae Congregationis De Propaganda Fide(APF), Romae. Vol 234, f364 v.
܀ Ibid, Vol 1, f 63.
܀ Ibid, Vol 234, f 361.
܀ Ibid (Lettere 1632) Vol 128, f98, 99.
܀ Ibid (Lettere 1632) Vol 12, ff 52 v-54.
܀  Archivium Romanum Societatum Jesu (ARSJ), Goa 68, Vol 1, f 83.
܀ Vincenzo Maria de Catherina da Sienna, Iluviaggio all India Orientali, Romae 1672 pp 153-164.
܀ Letter of Efrem de Neves and Leon de Bange from Madras on 30 Aug. 1652 Cf. ARSJ, Goa 18, f 163.
܀ Assemani J S, Bibliotheca Orientalis Clementino vaticana Vol III, Romae 1725, p 622.
܀ Rae George Mine, The Syrian Church Of India, p 259
܀ Francis Day, op. cit., p 255.
܀ Howard G B, Christians of St.Thomas and Liturgies, London 1864 p 45.
܀ ARSJ, Relationale Summaria della Christianita della serra, Goa 68, Vol 1, ff 62-63.
܀ APF, SOCG., Vol 234 ff 358-359.
܀ Vincenzo Maria de Catherina da Sienna, O.C.D, p 154.
܀ APF, SOCG, Vol 234, f355v.
܀ The letter of Adeodoto to the cardinals, cf. APF, SOCG.,(1635) vol. 59, f 140.
܀ പുനരൈക്ക്യ രേഖകള്‍, റവ.ഡോ.സില്‍വസ്റ്റര്‍ കാഞ്ഞിരമുകളില്‍ ഓ.ഐ.സി.
܀  സീറോ മലങ്കര സഭ, റവ.ഡോ.സില്‍വസ്റ്റര്‍ കാഞ്ഞിരമുകളില്‍ ഓ.ഐ.സി.
܀ ഭാരത സഭാചരിത്രം, റവ.ഡോ.സേവിയര്‍ കൂടപ്പുഴ.
܀ മാര്‍തോമ്മ കൃസ്ത്യാനികള്‍, റവ.ഡോ.ബര്‍ണ്ണാഡ് ഓ.സീ.ഡി.
܀ Mallubawer Marimillian, Geschitte der katholischen Missiousen in Ostiden, Freiburgim Breisgua 1852 p 160.

No comments:

Post a Comment